പാലക്കാട്: ചികിത്സാ പിഴവിനെ തുടർന്ന് 9 വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ കുടുംബത്തിന് ധനസഹായം അനുവദിച്ച് സർക്കാർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 2 ലക്ഷം രൂപയാണ് അനുവദിച്ചത്. തുക ഉടൻ കൈമാറുമെന്ന് നെന്മാറ എംഎൽഎ കെ. ബാബു അറിയിച്ചു.
സെപ്റ്റംബർ 24 ന് സഹോദരനൊപ്പം കളിക്കുന്നതിനിടെയാണ് പരിക്കേറ്റത്. ആദ്യം ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയെങ്കിലും കൈ ഒടിഞ്ഞതിനാൽ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കൈക്ക് പ്ലാസ്റ്റർ ഇട്ടെങ്കിലും പിന്നീട് വിരലുകളിൽ കുമിള പൊന്തുകയും, കൈ അഴുകിയ നിലയിൽ എത്തിയതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പിന്നീട് കൈ മുറിച്ചു മാറ്റേണ്ടി വന്നു.
ചികിത്സാ ചെലവിനും തുടർപിന്തുണയ്ക്കുമായി കുടുംബം നിരവധി തവണ അധികൃതരുമായി ബന്ധപ്പെടുകയും പ്രതികരണം ലഭിക്കാതിരിക്കുകയും ചെയ്തിരുന്നു. സംഭവം വലിയ പൊതുപ്രതിഷേധം ഉയർത്തിയതിനെ തുടർന്നാണ് സർക്കാരിന്റെ ധനസഹായ തീരുമാനം.







