തൃശൂർ: അമ്പലമുറ്റത്ത് വെളിച്ചപ്പാടിനെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതികൾക്ക് ജീവപര്യന്തം.കൂരിക്കുഴി ദേശത്ത് കോഴിപ്പറമ്പിൽ വീട്ടിൽ ഗംഗാധരൻ മകൻ ഷൈനിനെ (26) അമ്പലത്തിന്റെ ശ്രീകോവിലിനു മുന്നിൽ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക്ക്കാണ് ജീവപര്യന്തം കഠിന തടവും 1.60 ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചത്.
കൂരിക്കുഴി നിവാസികളായ കിഴക്കേ വീട്ടിൽ ഗണപതി എന്നു വിളിക്കുന്ന ചിരട്ടപ്പുരയ്ക്കൽ വിജീഷ്, കണ്ണൻ എന്നുവിളിക്കുന്ന ചിരട്ടപ്പുരയ്ക്കൽ ജിത്ത് എന്നിവരെയാണ് ഇരിങ്ങാലക്കുട അഡീഷനൽ ജില്ല സെഷൻസ് ജഡ്‌ജ് എൻ. വിനോദ് കുമാർ ശിക്ഷിച്ചത്. പ്രതികൾക്ക് കൊലപാതക കുറ്റത്തിന് ജീവപര്യന്തം കഠിന തടവും ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ. പിഴ കൊടുക്കാത്ത പക്ഷം ഒരു വർഷം അധിക തടവനുഭവിക്കണം.
മറ്റു മൂന്ന് വകുപ്പുകളിലായി ആറു മാസവും മൂന്നുവർഷവും മൂന്നു മാസതടവും അധിക ശിക്ഷ വിധിച്ചിട്ടുണ്ട്. മൂന്നു വകുപ്പുകളിലായി 65,000 രൂപ പിഴയടക്കണം. പിഴ സംഖ്യയിൽനിന്ന് ലക്ഷം രൂപ കൊല്ലപ്പെട്ട ഷൈനിന്റെ മാതാവിന് നഷ്ടപരിഹാരമായി നൽകാനും ഉത്തരവുണ്ട്.
2007 മാർച്ച് 27നായിരുന്നു സംഭവം നടന്നത്. കോഴിപ്പറമ്പിൽ ശ്രീഭദ്രകാളി ഹനുമാൻ ക്ഷേത്രത്തിലെ പ്രധാന വെളിച്ചപ്പാടായിരുന്നു കൈപ്പമംഗലം കൂരിക്കുഴി സ്വദേശി കോഴിപ്പറമ്പിൽ ഗംഗാധരൻ മകൻ ഷൈൻ.






