ഭുവനേശ്വർ: ഒഡീഷയിൽ മരിച്ച സഹോദരിയുടെ അക്കൗണ്ടിലെ പണം പിൻവലിക്കാൻ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തിൽ വിശദീകരണവുമായി ഒഡിഷ ഗ്രാമീൺ ബാങ്ക്. അക്കൗണ്ട് ഉടമ നേരിട്ട് ഹാജരാകണമെന്ന് നിർബന്ധിച്ചിട്ടില്ലെന്നും, പണം നൽകാൻ ആവശ്യമായ രേഖകൾ സമർപ്പിക്കാനാണ് ആവശ്യപ്പെട്ടതെന്നുമാണ് ബാങ്കിന്റെ പ്രതികരണം.
ജിതു മുണ്ട എന്ന വ്യക്തിക്ക് ബാങ്ക് നടപടിക്രമങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തതാണ് പ്രശ്നങ്ങൾ സങ്കീർണ്ണമാക്കിയതെന്നും അധികൃതർ അറിയിച്ചു. ജീവനക്കാർ അക്കൗണ്ട് ഉടമയെ നേരിട്ട് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടുവെന്ന ആരോപണം ബാങ്ക് നിഷേധിച്ചു.
കെയ്ഞ്ചോർ ജില്ലയിലാണ് സംഭവം നടന്നത്. മരിച്ച സഹോദരി കൽറ മുണ്ടയുടെ അക്കൗണ്ടിലുണ്ടായിരുന്ന 20,000 രൂപ പിൻവലിക്കാനാണ് ജിതു ബാങ്കിനെ സമീപിച്ചത്. കടുത്ത ദാരിദ്ര്യം അനുഭവിക്കുന്ന കുടുംബത്തിന് ഈ തുക നിർണായകമായിരുന്നു. എന്നാൽ നടപടിക്രമങ്ങളെക്കുറിച്ചുള്ള ആശയക്കുഴപ്പം മൂലം, സഹോദരിയുടെ അസ്ഥികൂടം തുണിയിൽ പൊതിഞ്ഞ് മൂന്ന് കിലോമീറ്റർ ദൂരമെടുത്തു ബാങ്കിലെത്തിയതാണ് സംഭവം വിവാദമാക്കിയത്.
സംഭവം പുറത്തുവന്നതോടെ സംസ്ഥാന റവന്യൂ മന്ത്രി സുരേഷ് പൂജാരി ബാങ്ക് ഉദ്യോഗസ്ഥരുടെ സമീപനത്തെ വിമർശിച്ചു. തുടർന്ന് പണം നൽകാൻ ബാങ്ക് തയ്യാറായി. പിന്നീട് തങ്ങളുടെ ഭാഗത്ത് വീഴ്ചയില്ലെന്ന വിശദീകരണവുമായി ബാങ്ക് രംഗത്തെത്തി.
അതേസമയം വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇടപെട്ട് സ്ഥിതി നിയന്ത്രണവിധേയമാക്കി. ജിതുവിന് നടപടിക്രമങ്ങൾ വിശദീകരിക്കുന്നതിൽ ബാങ്കിന് വീഴ്ച സംഭവിച്ചതായി പൊലീസ് വ്യക്തമാക്കി. തുടർന്ന് അസ്ഥികൂടം വീണ്ടും സംസ്കരിച്ചു.






