ന്യൂഡൽഹി: ഇന്ത്യയും ന്യൂസിലൻഡും നിർണായക സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർഥ്യമായി. ഇരുരാജ്യങ്ങൾക്കിടയിലുള്ള സാമ്പത്തികബന്ധം ഗണ്യമായി വർധിപ്പിക്കാനും വ്യാപാരം, നിക്ഷേപം, സഹകരണം എന്നിവ മെച്ചപ്പെടുത്താനും കരാർ സഹായകമാകുമെന്നാണ് വിലയിരുത്തൽ. പ്രതീക്ഷാനിർഭരവും പരസ്പരപ്രയോജനകരവമായത് എന്ന് ഇരുരാജ്യങ്ങളും കരാറിനെ വിശേഷിപ്പിച്ചു.
കർഷകർ, സംരംഭകർ, വിദ്യാർഥികൾ, യുവജനങ്ങൾ എന്നിവർക്കായി പുതിയ അവസരങ്ങൾ സൃഷ്ടിക്കാനും വിപണി പ്രവേശനം വർധിപ്പിക്കാനും കരാർ സഹായകമാകും. അടുത്ത 15 വർഷത്തിനുള്ളിൽ ന്യൂസിലൻഡ് ഇന്ത്യയിൽ 20 ബില്യൺ ഡോളർ നിക്ഷേപം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.
2025 മാർച്ചിൽ ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ ഇന്ത്യ സന്ദർശിച്ചപ്പോൾ ആരംഭിച്ച ചർച്ചകൾ ഒമ്പത് മാസത്തിനുള്ളിൽ പൂർത്തിയായി. പ്രതിരോധം, വിദ്യാഭ്യാസം, കായികം, ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ തുടങ്ങിയ മേഖലകളിലെ സഹകരണം കൂടുതൽ ശക്തമാക്കാനും ഇരുരാജ്യങ്ങളും പ്രതിബദ്ധത ആവർത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ടെലിഫോൺ സംഭാഷണത്തിനു പിന്നാലെയാണ് പ്രഖ്യാപനം.






