ന്യൂയോർക്ക്: വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിന് മുമ്പ് അൽ-ഖായിദ നേതാവ് ഒസാമ ബിൻ ലാദൻ ലക്ഷ്യമിട്ട രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉണ്ടായിരുന്നതായി റിപ്പോർട്ട്. സെപ്റ്റംബർ 11 ഭീകരാക്രമണത്തിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് യുഎസ് സെൻട്രൽ ഇന്റലിജൻസ് ഏജൻസി (സിഐഎ) പുറത്തുവിട്ട രേഖകളിലാണ് ഇക്കാര്യം പറയുന്നത്.
ബിൻ ലാദനുമായി ബന്ധപ്പെട്ട എഴുപതോളം പ്രസിഡൻഷ്യൽ ഇന്റലിജൻസ് ബ്രീഫുകളാണ് സിഐഎ പുറത്തുവിട്ടത്. 1998 മുതൽ 2001 വരെ അന്നത്തെ യുഎസ് പ്രസിഡന്റുമാരായ ബിൽ ക്ലിന്റണും ജോർജ് ഡബ്ല്യു. ബുഷിനും സിഐഎ നൽകിയ വിവരങ്ങളാണ് രേഖകളിലുള്ളത്.
1998 ഓഗസ്റ്റ് 28ന് നൽകിയ ബ്രീഫിലാണ് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ആക്രമണം നടത്താൻ ബിൻ ലാദൻ ലക്ഷ്യമിട്ടിരുന്നതായി പറയുന്നത്. പാകിസ്ഥാൻ, ഈജിപ്ത്, കുവൈത്ത്, സൗദി അറേബ്യ, യെമൻ, ഉഗാണ്ട, നൈജീരിയ തുടങ്ങിയ രാജ്യങ്ങളും പട്ടികയിലുണ്ടായിരുന്നതായി രേഖകൾ വ്യക്തമാക്കുന്നു. എന്നാൽ ഇന്ത്യയിൽ എവിടെ, എപ്പോൾ, എങ്ങനെയാണ് ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതെന്ന് രേഖകളിൽ വ്യക്തമാക്കിയിട്ടില്ല.
അഫ്ഗാനിസ്ഥാനിലെ യുഎസ് ആക്രമണങ്ങൾക്കിടയിലും ബിൻ ലാദനും മറ്റ് ഭീകര നേതാക്കളും രക്ഷപ്പെട്ടതായും അവരുടെ ആശയവിനിമയ ശൃംഖല ശക്തമായി തുടരുന്നതായും സിഐഎ രേഖകളിൽ പറയുന്നു. അഫ്ഗാനിസ്ഥാനിലെ ചില ഭീകര ക്യാമ്പുകളിൽ പരിശീലനം പുനരാരംഭിച്ചതായും ചില ക്യാമ്പുകൾ മറ്റിടങ്ങളിലേക്ക് മാറ്റിയതായും രേഖകളിലുണ്ട്.
വടക്കേ അമേരിക്ക, യൂറോപ്പ്, കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലും ബിൻ ലാദനും സംഘത്തിനും ശക്തമായ ശൃംഖലയുണ്ടായിരുന്നുവെന്നും രേഖകൾ സൂചിപ്പിക്കുന്നു. 2001 സെപ്റ്റംബർ 11നാണ് അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്ററിന് നേരെ അൽ-ഖായിദ ഭീകരാക്രമണം നടത്തിയത്. നാല് വിമാനങ്ങൾ റാഞ്ചിയ ഭീകരർ അതിൽ രണ്ട് വിമാനങ്ങൾ വേൾഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ടവറുകളിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു.












