കോഴിക്കോട്: തെരഞ്ഞെടുപ്പിൽ ജനങ്ങൾക്കല്ല, സിപിഎമ്മിനാണ് വീഴ്ച സംഭവിച്ചതെന്ന് മുതിർന്ന നേതാവ് തോമസ് ഐസക്ക്. ജനങ്ങളെ ബോധ്യപ്പെടുത്തി പാർട്ടിക്കൊപ്പം കൊണ്ടുവരുന്നതിൽ സിപിഎം വേണ്ടത്ര വിജയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്ട് ഞായറാഴ്ച ആരംഭിക്കുന്ന മൂന്ന് ദിവസത്തെ സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിന് മുന്നോടിയായാണ് തോമസ് ഐസക്ക് പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ പാർട്ടി സ്വയം പരിശോധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നേതൃത്വത്തിലെ വീഴ്ചകളും താഴെത്തട്ടിലെ സംഘടനാ ദൗർബല്യങ്ങളും രേഖയിൽ വിശദമായി പരിശോധിച്ചിട്ടുണ്ട്. ഇത്തരം സ്വയംവിമർശനമാണ് തെറ്റുകൾ ആവർത്തിക്കില്ലെന്നതിന്റെ ഏറ്റവും വലിയ ഉറപ്പെന്നും തോമസ് ഐസക്ക് പറഞ്ഞു.
മൂന്ന് വർഷം കൂടുമ്പോൾ സമ്മേളനങ്ങൾ നടത്തി ജനാധിപത്യ രീതിയിലാണ് പാർട്ടി നേതൃത്വത്തെ തെരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിശാല സമിതിയിൽ നേതൃമാറ്റം സംബന്ധിച്ച ആവശ്യം ഉയരുമോ എന്ന ചോദ്യത്തിനായിരുന്നു പ്രതികരണം.
സംസ്ഥാന സമിതിയിൽ ചർച്ച ചെയ്താണ് രേഖ തയ്യാറാക്കിയതെന്നും വിശാല സമിതിയിൽ എല്ലാവർക്കും അഭിപ്രായം പറയാൻ അവസരമുണ്ടെന്നും തോമസ് ഐസക്ക് പറഞ്ഞു. രേഖ വെറുതെ അംഗീകരിച്ച് പോകുന്ന നടപടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തി 2029ൽ എൽഡിഎഫ് വിജയിക്കുന്ന കേരളം ഉണ്ടാകുമെന്നും തോമസ് ഐസക്ക് പറഞ്ഞു.




