വാഷിങ്‌ടൻ: ഇന്ത്യ – അമേരിക്ക രാജ്യങ്ങളുടെ വിവിധ മേഖലകളിലെ പ്രതിസന്ധികൾക്ക് നയതന്ത്ര നീക്കത്തിലൂടെ പരിഹാരം കണ്ടെത്താൻ ശ്രമം. വ്യാപാരം, നയതന്ത്രം, വിദ്യാഭാസം തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും ചർച്ച നടക്കുക.യുഎസ് സ്റ്റുഡന്റ് വിസ റദ്ദാക്കൽ, സ്റ്റുഡൻ്റ് ആൻഡ് എക്സ്ചേഞ്ച് വിസിറ്റർ ഇൻഫർമേഷൻ സിസ്റ്റത്തിൽ നിന്ന് സ്റ്റുഡന്റ് റെക്കോർഡ്സ് ഇല്ലാതാക്കൽ തുടങ്ങിയ നടപടികളിൽ വിദ്യാർത്ഥി സമൂഹവും മാതാപിതാക്കളും ഒരുപോലെ ആശങ്കയിലാണ്. കൂടാതെ, പഠനം പൂർത്തിയാക്കിയ ശേഷം വിദ്യാർത്ഥികൾക്ക് യുഎസിൽ ജോലി ചെയ്യാൻ അനുവാദം നൽകിയിരുന്ന ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിംഗ് പ്രോഗ്രാം ട്രംപ് ഭരണകൂടം നിർത്തലാക്കാൻ സാധ്യതയുമുണ്ട്.
വ്യാപാര രംഗത്ത് അമേരിക്ക ഇന്ത്യയിൽ നിന്നുള്ള സ്റ്റീൽ, അലുമിനിയം ഉൽപന്നങ്ങൾക്ക് ഏർപ്പെടുത്താൻ സാധ്യതയുള്ള 50% അധിക നികുതി സംബന്ധിച്ച് ആശങ്കകൾ നിലനിൽക്കുന്നു. ഇത് ഒഴിവാക്കുന്നതിനായി ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ (FTA) ചർച്ചകൾക്ക് പ്രാധാന്യം നൽകണമെന്ന് ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവ് (GTRI) ഇന്ത്യയോട് നിർദ്ദേശിച്ചു. പ്രതികാര നടപടികളോ ലോക വ്യാപാര സംഘടനയെ (WTO) സമീപിക്കുന്നതോ ഒഴിവാക്കി ചർച്ചകളിലൂടെ പരിഹാരം കാണാനാണ് ശ്രമം. ഇരു രാജ്യങ്ങളും തമ്മിൽ ഇടക്കാല വ്യാപാര കരാറിനായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ജൂൺ അവസാനത്തോടെ ഈ കരാർ യഥാർഥ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
ഏപ്രിൽ രണ്ടിന് അമേരിക്ക പ്രഖ്യാപിച്ച അധിക നികുതി പൂർണ്ണമായും പിൻവലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യൻ ഉൽപന്നങ്ങൾക്ക്, പ്രത്യേകിച്ച് തുണിത്തരങ്ങൾ, പാദരക്ഷകൾ തുടങ്ങിയവയ്ക്ക് അമേരിക്കൻ വിപണിയിൽ നികുതിയിളവ് ലഭിക്കുന്നതിനും ഇന്ത്യ ശ്രമിക്കുന്നുണ്ട്.
യുഎസ് വീസ നിയന്ത്രണങ്ങൾ കാരണം ഇന്ത്യൻ വിദ്യാർഥികൾ കാനഡ, ജർമനി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് കൂടുതൽ ആകർഷിക്കപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്.




