ആലപ്പുഴ: ഹരിപ്പാട്ടിൽ ഫുട്ബോൾ ലോകകപ്പ് വിളംബര ജാഥ നടത്തിയ സംഭവത്തിൽ ഡിവൈഎഫ്ഐയുടെ 25 ഓളം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കൽ, ഉച്ചഭാഷിണിയിലൂടെ ശബ്ദമലിനീകരണം സൃഷ്ടിക്കൽ, ദേശീയപാതയിൽ അനധികൃതമായി സംഘംചേരൽ, വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും തടസ്സം സൃഷ്ടിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഹരിപ്പാട് പൊലീസ് ചുമത്തിയിരിക്കുന്നത്.
മുൻകൂട്ടി അനുമതി വാങ്ങാതെയാണ് ജാഥ സംഘടിപ്പിച്ചതെന്നാരോപിച്ച് കഴിഞ്ഞ ദിവസം വൈകീട്ട് ഹരിപ്പാട് എസ്.ഐ ബാബുജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ജാഥ തടഞ്ഞിരുന്നു. ടൗൺഹാളിൽ നിന്ന് ആരംഭിച്ച ജാഥ താലൂക്ക് ആശുപത്രി ജംഗ്ഷനിൽ എത്തിയപ്പോഴാണ് പൊലീസ് ഇടപെട്ടത്.
ജാഥയ്ക്ക് കുറുകെ പൊലീസ് ജീപ്പ് നിർത്തിയാണ് പരിപാടി തടഞ്ഞതെന്ന് ഡിവൈഎഫ്ഐ നേതാക്കൾ ആരോപിച്ചു. ഇതിനെ തുടർന്ന് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റും എസ്.ഐ ബാബുജിയും തമ്മിൽ വാക്കേറ്റമുണ്ടായി. പിന്നീട് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷാവസ്ഥ രൂപപ്പെടുകയും സ്ഥലത്ത് ഗതാഗതക്കുരുക്കും ജനക്കൂട്ടവും ഉണ്ടാകുകയും ചെയ്തു.
പൊലീസിന്റെ നടപടി പ്രകോപനപരമാണെന്ന് ആരോപിച്ച ഡിവൈഎഫ്ഐ നേതാക്കൾ, ഇത്തരം നടപടികൾ തുടർന്നാൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വഴിയിൽ തടയുമെന്ന് മുന്നറിയിപ്പ് നൽകി.
നീണ്ടുനിന്ന തർക്കത്തിനൊടുവിൽ പ്രതിഷേധ സൂചകമായി ജാഥ പൂർത്തിയാക്കാതെ പ്രവർത്തകർ പിരിഞ്ഞുപോയി. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്.






