മലപ്പുറം: ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് അനുശ്രീ സുരേഷ് എത്തും. ജില്ലയിലെ ആദ്യ ആദിവാസി വനിതാ പ്രസിഡന്റ്, പണിയർ വിഭാഗത്തിൽനിന്ന് ഇന്ത്യയിലെ ആദ്യ പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളാണ് അനുശ്രീയെ കാത്തിരിക്കുന്നത്. ചാലിയാർ ഗ്രാമപ്പഞ്ചായത്തിന് ഇത് അപൂർവനേട്ടം കൂടിയാണ്. 2020-ൽ പഞ്ചായത്ത് പ്രസിഡന്റ്റ് സ്ഥാനം പട്ടിക വർഗ്ഗ ജനറൽ വിഭാഗത്തിനായിരുന്നു. പണിയർ വിഭാഗത്തിൽ നിന്നുള്ള രാജ്യത്തെ ആദ്യ പ്രസിഡന്റായി സിപിഎമ്മിലെ പി. മനോഹരൻ സ്ഥാനമേറ്റു. 2025-ൽ ചാലിയാർ പഞ്ചായത്ത് ജില്ലയിൽ കൂടുതൽ ആദിവാസികളുള്ള പഞ്ചായത്തെന്ന നിലയിൽ പ്രസിഡൻ്റ് സ്ഥാനം പട്ടിക വർഗ വനിതാസംവരണമായി.
ഇതോടെയാണ് അനുശ്രീ സുരേഷിന് നറുക്കുവീണത്. ജില്ലയിലെ 94 ഗ്രാമപ്പഞ്ചായത്തുകളിൽ പട്ടികവർഗ വനിതയ്ക്ക് സംവരണ വാർഡ് നൽകിയതും ചാലിയാറിന്. എന്നാൽ അനുശ്രീ വിജയിച്ചത് പട്ടിക വർഗ ജനറൽ വിഭാഗത്തിന് സംവരണംചെയ്യപ്പെട്ട നമ്പൂരിപ്പൊട്ടി വാർഡിൽ നിന്നാണ്. പട്ടിക വർഗ വനിതാസംവരണ വാർഡായ അകമ്പാടത്ത് മുസ്ലിംലീഗിലെ ബിജി സുരേഷാണ് വിജയിച്ചത്. പ്രസിഡന്റ് സ്ഥാനം കോൺഗ്രസിനായതിനാൽ നറുക്ക് അനുശ്രീ സുരേഷിനുതന്നെ.
ജനവിശ്വാസത്തിനൊപ്പം പ്രവർത്തിക്കുമെന്ന് അനുശ്രീ സുരേഷ് പറഞ്ഞു.പ്ലസ്ട വിദ്യാഭ്യാസമുള്ള അനുശ്രീ നിലമ്പൂരിലെ പുക പരിശോധനാ കേന്ദ്രത്തിലെ താത്കാലിക ജീവനക്കാരിയാണ്. വന്യമ്യഗശല്യത്തിന് പരിഹാരംകാണാനും ടൂറിസം വികസനത്തിനും മുൻഗണന നൽകും. ആദിവാസി സമൂഹത്തിന്റെ ക്ഷേമത്തിനായും പ്രവർത്തിക്കുമെന്നും അനുശ്രീ പറയുന്നു. കന്നിയങ്കത്തിൽ നിലവിലെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. മനോഹരനെ 384 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. ചാലിയാർ പഞ്ചായത്തിലെ പെരുമ്പത്തൂർ തീക്കടി കൊടിയിരി സുരേഷിന്റെ ഭാര്യയാണ്.






