വാഷിങ്ടൺ: ഇറാൻ വഴങ്ങാത്ത പക്ഷം നാവിക ഉപരോധം ഉൾപ്പെടെയുള്ള നടപടികൾ പരിഗണിക്കാമെന്ന സൂചന നൽകി ഡോണൾഡ് ട്രംപ്. ട്രൂത്ത് സോഷ്യൽ വഴി അദ്ദേഹം പങ്കുവെച്ച ലേഖനത്തിലാണ് ഈ മുന്നറിയിപ്പ് ഉൾപ്പെട്ടത്.
ഇറാൻ–അമേരിക്ക ചർച്ചകൾ ഇസ്ലാമാബാദിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഈ നീക്കം. ലേഖനത്തിൽ, ഇറാൻ അമേരിക്കയുടെ നിർദേശങ്ങൾ അംഗീകരിക്കാത്ത പക്ഷം ശക്തമായ സൈനിക നടപടി, അല്ലെങ്കിൽ നാവിക ഉപരോധം പോലുള്ള സാമ്പത്തിക സമ്മർദ്ദങ്ങൾ പ്രയോഗിക്കാമെന്ന് വ്യക്തമാക്കി.
നാവിക ഉപരോധം നടപ്പിലാക്കിയാൽ ഇറാന്റെ എണ്ണവരുമാനം തകരുകയും, പ്രധാന എണ്ണ ഉപഭോക്താക്കളായ ഇന്ത്യയും ചൈനയും ഉൾപ്പെടെ രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാനാകുമെന്നുമാണ് വിലയിരുത്തൽ.
വെനസ്വേലയെതിരെ മുമ്പ് സ്വീകരിച്ച ഉപരോധ തന്ത്രം ഉദാഹരണമായി ചൂണ്ടിക്കാട്ടിയ ലേഖനം, അതുപോലെ ഇറാനെതിരെയും സാമ്പത്തികവും സൈനികവുമായ സമ്മർദ്ദം വർധിപ്പിക്കാമെന്ന് സൂചിപ്പിക്കുന്നു.
ഇതിനിടെ, പേർഷ്യൻ കടൽ മേഖലയിലേക്ക് യുഎസ് നാവിക സന്നാഹങ്ങൾ നീക്കിയതായും റിപ്പോർട്ടുണ്ട്. യുഎസ്‌എസ് ജെറാൾഡ് ഫോർഡ്, യുഎസ്‌എസ് എബ്രഹാം ലിങ്കൺ എന്നിവ ഉൾപ്പെടുന്ന സന്നാഹങ്ങൾ അവിടെ വിന്യസിച്ചിട്ടുണ്ടെന്നും ലേഖനത്തിൽ പറയുന്നു.




