മീററ്റ്: ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ നിന്ന് ആത്മഹത്യാശ്രമത്തിന്റെ സൂചന ലഭിച്ചതിനെ തുടർന്ന് അതിവേഗം ഇടപെട്ട് 25കാരന്റെ ജീവൻ രക്ഷിച്ച് ഉത്തർപ്രദേശ് പൊലീസ്. മെറ്റയിൽ നിന്ന് ലഭിച്ച മുന്നറിയിപ്പിനെ അടിസ്ഥാനമാക്കി വെറും എട്ട് മിനിറ്റിനകം പൊലീസ് സ്ഥലത്തെത്തി യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ജൂൺ 7-നാണ് മീററ്റിലെ സർധന സ്വദേശിയായ യുവാവ് വെളുത്ത നിറത്തിലുള്ള ഒരു ദ്രാവകം കുടിക്കുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. “അബ് തും ഖുഷ് റെഹ്ന അപ്നി ലൈഫ് മേം” (ഇനി നീ നിന്റെ ജീവിതത്തിൽ സന്തോഷത്തോടെ ജീവിക്കുക) എന്ന സന്ദേശവും വീഡിയോയ്ക്കൊപ്പം പങ്കുവെച്ചിരുന്നു.
പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വൈകിട്ട് 6.53-ന് മെറ്റയുടെ ഭാഗത്തുനിന്ന് ഉത്തർപ്രദേശ് പൊലീസ് ആസ്ഥാനത്തെ സോഷ്യൽ മീഡിയ സെന്ററിലേക്ക് മുന്നറിയിപ്പ് ലഭിച്ചു. ലഭ്യമായ മൊബൈൽ നമ്പറും ലൊക്കേഷൻ വിവരങ്ങളും ഉപയോഗിച്ച് മീററ്റ് പൊലീസിനെ ഉടൻ വിവരം അറിയിക്കുകയായിരുന്നു.
സീനിയർ പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ സർധന പൊലീസ് സംഘം യുവാവിന്റെ വീട്ടിലെത്തിയപ്പോൾ ഗുരുതരാവസ്ഥയിലായിരുന്ന യുവാവിനെ കണ്ടെത്തി. സമീപത്ത് സംശയാസ്പദമായ ദ്രാവകം അടങ്ങിയ കുപ്പിയും കണ്ടെത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. തുടർന്ന് കുടുംബാംഗങ്ങളുടെ സഹായത്തോടെ യുവാവിനെ ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ നൽകി.
ചികിത്സയ്ക്ക് ശേഷം യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി പൊലീസ് അറിയിച്ചു. പ്രണയബന്ധം അവസാനിച്ചതിനെ തുടർന്ന് മാനസിക സമ്മർദ്ദത്തിലും വിഷാദത്തിലുമായിരുന്നുവെന്നും അതാണ് ആത്മഹത്യാശ്രമത്തിന് കാരണമായതെന്നും യുവാവ് പൊലീസിനോട് പറഞ്ഞതായി അധികൃതർ വ്യക്തമാക്കി.
യുവാവിനും കുടുംബാംഗങ്ങൾക്കും കൗൺസിലിംഗ് ഉൾപ്പെടെയുള്ള പിന്തുണയും മാർഗനിർദേശങ്ങളും നൽകിയതായി പൊലീസ് അറിയിച്ചു. 2022 മുതൽ മെറ്റയുമായി ചേർന്ന് പ്രവർത്തിക്കുന്ന പ്രത്യേക ഏകോപന സംവിധാനത്തിലൂടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പ്ലാറ്റ്‌ഫോമുകളിലെ ആത്മഹത്യാ സാധ്യത സൂചിപ്പിക്കുന്ന പോസ്റ്റുകൾ സംബന്ധിച്ച വിവരങ്ങൾ പൊലീസിന് കൈമാറുന്നുണ്ട്.
2023 ജനുവരി 1 മുതൽ 2026 മേയ് 31 വരെ ലഭിച്ച ഇത്തരം മുന്നറിയിപ്പുകളിൽ സമയോചിതമായി ഇടപെട്ടതിലൂടെ സംസ്ഥാനത്തുടനീളം 3,011 പേരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചതായി ഉത്തർപ്രദേശ് പൊലീസ് അറിയിച്ചു.




