കണ്ണൂർ: യുവതിക്കൊപ്പം വളപട്ടണം പുഴയിൽ ചാടിയ യുവാവിനായി തിരച്ചിൽ നടത്തുന്നിതനിടെ മറ്റൊരാളുടെ മൃതദേഹം കണ്ടെത്തി. അഴീക്കോട് കപ്പക്കടവിലെ ചേലോറകണ്ടിക്കൽ വീട്ടിൽ ഹരീഷിന്റെ (42) മൃതദേഹമാണ് കണ്ടുകിട്ടിയത്. ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം വളപട്ടണം പുഴയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസ് മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
കാസർകോട് ബേക്കൽ സ്വദേശിയായ യുവതിയെ തിങ്കളാഴ്ച പുലർച്ചെയാണ് നാട്ടുകാർ രക്ഷപ്പെടുത്തിയത്. ദേശീയപാതയിൽ വളപട്ടണം പാലത്തിൽ നിന്നാണ് ചാടിയതെന്ന് മുപ്പത്തിയഞ്ചുകാരിയായ യുവതി പറഞ്ഞു. നീന്തൽ വശമുള്ള യുവതി കരകയറാനുള്ള ശ്രമത്തിനിടെ ഒന്നര കിലോമീറ്റർ അകലെ കപ്പക്കടവ് ഭാഗത്ത് പുഴയോരത്ത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തന്നോടൊപ്പം സുഹൃത്തും ചാടിയതായി യുവതി പറഞ്ഞതനുസരിച്ച് ഇന്നലെ അഗ്നിരക്ഷാ സേന തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ബേക്കൽ പെരിയാട്ടടുക്കം സ്വദേശി രാജുവിനായി (രാജേഷ് –39) ഇന്നും തിരച്ചിൽ നടത്തുമ്പോഴാണ് ഹരീഷിന്റെ മൃതദേഹം കണ്ടെത്തിയത്. മൂന്നു ദിവസം മുൻപാണ് ഹരീഷ് ചെരിപ്പും വസ്ത്രങ്ങളും അഴിച്ചുവച്ച് സുൽക്ക ഷിപ്പ് യാർഡിന് സമീപം ചാടിയത്. മരപ്പണിക്കാരനായ ഇയാൾ ഭാര്യയുമായി അകന്നു കഴിയുകയായിരുന്നു. ഇന്നലെ ഉച്ചയോടെ പൊലീസ് കോടതിയിൽ ഹാജരാക്കിയ യുവതി ബന്ധുക്കൾക്കൊപ്പം പോയി. ഞായറാഴ്ചയാണ് യുവതിയെയും രാജുവിനെയും കാണാതായത്. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.






