ടെഹ്റാൻ: ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ മേധാവി അലി ലാറിജാനി കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇറാൻ ബസിജ് കമാൻഡർ ഗുലാം റിസ സുലൈമാനിയും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി അറിയിച്ചിട്ടുണ്ട്. സംഭവത്തിന് ശക്തമായ പ്രതികാരം നടത്തുമെന്ന് ഇസ്ലാമിക് റവല്യൂഷനറി ഗാർഡ്സ് (ഐആർജിസി) മുന്നറിയിപ്പ് നൽകി.
ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിലാണ് ലാറിജാനി കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. തെഹ്റാൻ, ഷിറാസ്, തബ്രിസ് നഗരങ്ങളിലെ മിസൈൽ നിർമ്മാണ കേന്ദ്രങ്ങളും സൈനിക സ്ഥാപനങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ആക്രമണത്തിന്റെ പ്രധാന ലക്ഷ്യം ലാറിജാനിയാണെന്നായിരുന്നു ഇസ്രയേൽ മാധ്യമങ്ങളുടെ റിപ്പോർട്ട്. മണിക്കൂറുകൾക്കു ശേഷം ഇറാൻ തന്നെ മരണവാർത്ത സ്ഥിരീകരിച്ചു.
ഇസ്ലാമിക വിപ്ലവത്തിനും രാജ്യത്തിന്റെ പുരോഗതിക്കും ജീവിതകാലം മുഴുവൻ സമർപ്പിച്ച നേതാവാണ് ലാറിജാനിയെന്ന് ഇറാൻ സെക്യൂരിറ്റി കൗൺസിൽ അറിയിച്ചു. “അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു” എന്നായിരുന്നു മെഹ്ർ വാർത്താ ഏജൻസിയിലൂടെ പുറത്തുവന്ന പ്രതികരണം.
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനെയിയുടെ മരണത്തിന് പിന്നാലെ രാജ്യത്തിന്റെ സുരക്ഷാ ചുമതല വഹിച്ച പ്രധാന വ്യക്തിയായിരുന്നു ലാറിജാനി. അദ്ദേഹത്തെ ലക്ഷ്യമിട്ടുള്ള ആക്രമണം ഇറാന്റെ സുരക്ഷാ സംവിധാനത്തിന് വലിയ തിരിച്ചടിയായി വിലയിരുത്തപ്പെടുന്നു.






