വിലക്കയറ്റം രൂക്ഷമായതോടെ ഇറാനിൽ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭങ്ങൾ ഭരണകൂടത്തെ ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. തെരുവുകളിൽ ഉയരുന്ന പൊതുജനങ്ങളുടെ കടുത്ത രോഷവും അതോടൊപ്പം അമേരിക്ക മുന്നോട്ടുവയ്ക്കുന്ന കർശനമായ ആവശ്യങ്ങളും ഭീഷണികൾക്കുമിടയിൽ ഇറാൻ നേതാക്കൾ കുടുങ്ങിയിരിക്കുകയാണ്. പ്രക്ഷോഭങ്ങൾ കൂടുതൽ ശക്തമാകുകയും അമേരിക്ക നേരിട്ട് ഇടപെടുകയും ചെയ്താൽ നിലവിലുള്ള സാഹചര്യം അതീവ അപകടകരമായ വഴിത്തിരിവിലേക്കെത്തുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ഇതുസംബന്ധിച്ച് ഒരു ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തതോടെ അന്താരാഷ്ട്ര ശ്രദ്ധ വീണ്ടും ഇറാനിലേക്കാണ് തിരിഞ്ഞിരിക്കുന്നത്.
ഇസ്രയേലും അമേരിക്കയും ചേർന്ന് ജൂണിൽ 12 ദിവസം നീണ്ടുനിന്ന യുദ്ധത്തിൽ നടത്തിയ ആക്രമണങ്ങൾക്ക് ശേഷം ഇറാന്റെ സാമ്പത്തികാവസ്ഥ കൂടുതൽ വഷളായിട്ടുണ്ട്. അതിന്റെ പ്രതിഫലനമായാണ് വിലക്കയറ്റവും തൊഴിലില്ലായ്മയും അടക്കമുള്ള പ്രശ്നങ്ങൾ രൂക്ഷമാകുകയും പൊതുജനം ഭരണകൂടത്തിനെതിരേ തെരുവിലിറങ്ങുകയും ചെയ്തത്. വെനസ്വേലയിലെ യുഎസ് നടപടിക്ക് ശേഷം, ട്രംപിന്റെ ആക്രമണോത്സുക വിദേശനയത്തിന്റെ അടുത്ത ഇര ഇറാൻ ആയേക്കാമെന്നാണ് പൊതുവെയുളള വിലയിരുത്തലൽ.
ഇറാനിയൻ സമ്പദ് വ്യവസ്ഥ വർഷങ്ങളായി യുഎസ് അടക്കമുള്ള പാശ്ചാത്യ ശക്തികളുടെ ഉപരോധങ്ങളാൽ തകർന്ന അവസ്ഥയിലാണ്. കൂടാതെ, ആണവകേന്ദ്രങ്ങളെ ലക്ഷ്യംവെച്ച് ഇസ്രയേലും അമേരിക്കയും ചേർന്ന് നടത്തിയ ആക്രമണങ്ങളിൽ സൈനികരും സാധാരണക്കാരുമുൾപ്പെടെ ആയിരത്തിലേറെപ്പേർ കൊല്ലപ്പെടുകയും അതിലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, ആണവകേന്ദ്രങ്ങൾക്കും തകരാറുകൾ സംഭവിച്ചു. ദിവസങ്ങൾ നീണ്ടസംഘർഷങ്ങൾക്ക് പിന്നാലെ അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായുള്ള സഹകരണം ഇറാൻ അവസാനിപ്പിച്ചതായുള്ള വാർത്തയും ഇതിനകം പുറത്തുവന്നു.
വിലക്കയറ്റത്തെയും നാണയപ്പെരുപ്പത്തെയും തുടർന്ന് ഭരണകൂടത്തിനെതിരേയുള്ള പ്രതിധേഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 35 ആയി. ഒട്ടേറെ പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയു ചെയ്തു. പ്രക്ഷോഭത്തിനിറങ്ങിയവരെ ഇറാൻ ഭരണകൂടം ആക്രമിക്കുകയാണെങ്കിൽ തങ്ങൾ ഇടപെടുമെന്ന അമേരിക്കയുടെ ഭീഷണിക്കു മറുപടിയുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്നും കലാപകാരികളെ ഒതുക്കിനിർത്താൻ അറിയാമെന്നും ഖമനേയി പറഞ്ഞു.
അതേസമയം, വിവിധ സർവ്വകലാശാലകളിലെ വിദ്യാർത്ഥികൾ പ്രകടനങ്ങളിൽ പങ്കെടുത്തതോടെ പ്രതിഷേധം ശക്തമായി. പ്രതിഷേധങ്ങൾക്കിടെ വാണിജ്യസ്ഥാപനങ്ങൾ അടഞ്ഞുകിടക്കുകയാണ്. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം മൂലം ഇറാനിയൻ സമ്പദ് വ്യവസ്ഥ വർഷങ്ങളായി കടുത്ത പ്രതിസന്ധിയിലാണ്. ഇറാന്റെ ആണവ പദ്ധതി അന്താരാഷ്ട്ര തലത്തിൽ കടുത്ത ആശങ്കയ്ക്ക് കാരണമായതാണ് ഉപരോധത്തിലേക്ക് നയിച്ചത്. ജൂണിൽ ഇസ്രയേലുമായി നടന്ന 12 ദിവസത്തെ സംഘർഷവും പ്രതിസന്ധിക്ക് ആക്കംകൂട്ടി.
അതേസമയം, കാലാവസ്ഥാ വ്യതിയാനവും നീണ്ടുനിൽക്കുന്ന വരൾച്ചയും മൂലം രാജ്യത്തെ ജലസുരക്ഷയെക്കുറിച്ചുള്ള വർധിച്ചുവരുന്ന ആശങ്കകളുടെ പശ്ചാത്തലത്തിൽ ഇറാനിലേക്ക് വെള്ളം നൽകാൻ സന്നദ്ധത അറിയിച്ച് റഷ്യ രംഗത്തുവന്നിട്ടുണ്ട്.
ജലസംഭരണികൾ നിറക്കുന്നതിനുള്ള വെള്ളം കൈമാറ്റം ചെയ്യുന്നത് സംബന്ധിച്ച് ഇതുവരെ ഒരു നിർദേശവും റഷ്യക്ക് സമർപ്പിച്ചിട്ടില്ലെങ്കിലും, ഈ വിഷയത്തിൽ ഗൗരവതരമായ സംഭാഷണത്തിന് റഷ്യൻ പക്ഷം വാതിൽ തുറന്നിട്ടിരിക്കുകയാണ്. ഒരു അഭ്യർഥന സമർപ്പിച്ചാൽ അത്തരം സഹകരണവുമായി ബന്ധപ്പെട്ട സാങ്കേതിക, ലോജിസ്റ്റിക്കൽ, സാമ്പത്തിക വെല്ലുവിളികൾ പരിശോധിക്കാൻ റഷ്യ തയ്യാറാകും.
മഴക്കുറവ്, ഭൂഗർഭജല ഉപയോഗം, ജല മാനേജ്മെന്റിലെ പ്രശ്നങ്ങൾ, കൂടുന്ന ചൂട് എന്നിവ കാരണം ഇറാൻ സമീപ വർഷങ്ങളിൽ ജലക്ഷാമത്തിലെ വർധനവ് നേരിടുന്നുണ്ട്.
ഏതായാലും ഇറാൻ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഏകാധിപതിക്ക് മരണം എന്ന മുദ്രാവാക്യം വിളിച്ചാണ് തെരുവിൽ ചിലർ പ്രതിഷേധിക്കുന്നത്. 2022-ന്റെ അവസാനത്തിൽ കുർദ് വനിത മഹ്സ അമിനിയുടെ മരണത്തെത്തുടർന്നുണ്ടായ ദേശീയ പ്രതിഷേധങ്ങൾക്ക് ശേഷമുള്ള ഏറ്റവും വലിയ പ്രക്ഷോഭത്തിനാണ് ഇറാൻ ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്.



