വാഷിങ്ടൺ: സൗദിയിലെ പ്രിൻസ് സുൽത്താൻ എയർ ബേസ് നേർക്കുണ്ടായ ഇറാൻ ആക്രമണത്തിൽ 12 അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ അറിയിച്ചു. ഫെബ്രുവരി 28ന് ആരംഭിച്ച യുദ്ധത്തിൽ ഇതുവരെ 300-ലേറെ യുഎസ് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാൽ, ഇവരിൽ 273 പേർ വീണ്ടും ജോലിയിൽ പ്രവേശിച്ചതായും അധികൃതർ അറിയിച്ചു. ഇതിനിടെ 13 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായും വിവരമുണ്ട്.
ഇതിനിടെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ യുദ്ധം ആഴ്ചകൾക്കുള്ളിൽ അവസാനിക്കുമെന്ന് പറഞ്ഞു. യുദ്ധം കൂടുതൽ മാസങ്ങളോളം നീളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചാണ് ഇറാൻ ആക്രമണം നടത്തിയതെന്ന് യുഎസ് അറിയിച്ചു. അതേസമയം, ഇറാന്റെ മിസൈൽ ആക്രമണത്തെ പ്രതിരോധിക്കാനാണ് ആണവ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ആക്രമണം നടത്തിയതെന്ന വാദവുമായി ഇസ്രായേൽ രംഗത്തെത്തി.




