മസ്‌കത്ത്: ഇറാനും യുഎസും തമ്മിലുള്ള മൂന്നാം ഘട്ട ആണവ ചർച്ചകൾ വ്യാഴാഴ്ച ജനീവയിൽ നടക്കുമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി സ്ഥിരീകരിച്ചു. യുഎസ് സൈനിക നടപടി ഉടൻ ഉണ്ടായേക്കാമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഉയരുന്നതിനിടെയാണ് പ്രഖ്യാപനം.
‘കരാർ അന്തിമരൂപം നൽകുന്നതിനായി കൂടുതൽ പുരോഗതിയിലേക്ക് നീങ്ങാനുള്ള അനുകൂല ശ്രമങ്ങളുടെ ഭാഗമായി യുഎസ്–ഇറാൻ ചർച്ചകൾ വ്യാഴാഴ്ച ജനീവയിൽ നടക്കും,’ യുഎസും ഇറാനും തമ്മിലുള്ള പരോക്ഷ ചർച്ചകളിൽ മധ്യസ്ഥനായ ബുസൈദി വ്യക്തമാക്കി.
സാമ്പത്തിക ഉപരോധങ്ങൾ നീക്കുകയും ‘സമാധാനപരമായ ആണവ സമ്പുഷ്ടീകരണത്തിനുള്ള’ ഇറാന്റെ അവകാശം അംഗീകരിക്കുകയും ചെയ്താൽ, ആണവ പദ്ധതിയിൽ കൂടുതൽ ഇളവുകൾ നൽകാൻ ഇറാൻ തയ്യാറാണെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ഇറാൻ–യുഎസ് ചർച്ചകളെ കുറിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. സമീപകാല ചർച്ചകൾ പ്രോത്സാഹക സൂചനകൾ നൽകിയതായി പറഞ്ഞ അദ്ദേഹം, ഏത് സാഹചര്യത്തെയും നേരിടാൻ ഇറാൻ സന്നദ്ധമാണെന്നും വ്യക്തമാക്കി.




