കൊളംബോ: ഇറാൻ നാവികസേനയുടെ യുദ്ധക്കപ്പൽ ശ്രീലങ്കൻ തീരത്തിനു സമീപം കടലിൽ മുങ്ങി. കപ്പലിലുണ്ടായിരുന്ന 35 പേരെ ശ്രീലങ്കൻ നാവികസേന രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഇറാൻ നാവികസേനയുടെ ഫ്രിഗേറ്റ് വിഭാഗത്തിൽപ്പെടുന്ന ‘ദേന’ എന്ന യുദ്ധക്കപ്പലാണ് അപകടത്തിൽപ്പെട്ടത്. കപ്പലിൽ ഏകദേശം 180 പേർ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
ശ്രീലങ്കയുടെ തെക്കുകിഴക്കൻ തുറമുഖമായ ഗാലെയിൽ നിന്ന് ഏകദേശം 40 നോട്ടിക്കൽ മൈൽ അകലെയായാണ് കപ്പൽ മുങ്ങിയത്. കപ്പലിൽ നിന്ന് അപായസന്ദേശം ലഭിച്ചതിനെ തുടർന്ന് ശ്രീലങ്കൻ നാവികസേന അടിയന്തരമായി രക്ഷാപ്രവർത്തനം ആരംഭിച്ചു.
ഇറാനെതിരെ യുഎസും ഇസ്രയേലും ചേർന്ന് നടത്തുന്ന സൈനിക നടപടി തുടരുന്നതിനിടെയാണ് സംഭവം ഉണ്ടായത്. ഇറാന്റെ നാവികസേനയ്‌ക്കെതിരെ ആക്രമണം നടത്തിയതായി യുഎസ് പ്രസിഡന്റ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. നിരവധി ഇറാൻ യുദ്ധക്കപ്പലുകൾ തകർത്തതായി അദ്ദേഹം അവകാശപ്പെട്ടതുമുണ്ട്.
രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണെന്ന് ശ്രീലങ്ക അറിയിച്ചു. അന്താരാഷ്ട്ര സമുദ്രനിയമങ്ങൾ അനുസരിച്ച് തിരച്ചിലും രക്ഷാപ്രവർത്തനവും നടത്താനുള്ള ബാധ്യത നിർവഹിച്ചുവെന്നാണ് ശ്രീലങ്കൻ നാവികസേനാ വക്താവ് ബുദ്ധിക സമ്പത്ത് വ്യക്തമാക്കിയത്.



