ടെഹ്റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവായി പ്രഖ്യാപിക്കപ്പെട്ട മുജ്തബ ഖമനേയിക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് റഷ്യയിൽ ചികിത്സയിൽ കഴിയുന്നതായി റിപ്പോർട്ടുകൾ. റഷ്യയുടെ സംരക്ഷണത്തിൽ ചികിത്സ നൽകാമെന്ന വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക സൈനിക വിമാനത്തിൽ മുജ്തബയെ മോസ്‌കോയിലേക്ക് മാറ്റിയെന്നാണ് കുവൈത്ത് ആസ്ഥാനമായ അൽ-ജരീദ പത്രം റിപ്പോർട്ട് ചെയ്തത്.
ഒഴിപ്പിക്കൽ നടപടി അതീവ രഹസ്യമായിരുന്നുവെന്നും പരമോന്നത നേതാവിനോട് അടുത്തുള്ള ഉന്നത ഉദ്യോഗസ്ഥനിൽ നിന്നാണ് വിവരം ലഭിച്ചതെന്നും അവകാശപ്പെട്ടു. എന്നാൽ റഷ്യൻ ഭരണകേന്ദ്രമായ ക്രെംലിനിൽ നടന്ന വാർത്താസമ്മേളനത്തിൽ ഈ വിഷയത്തിൽ വക്താവ് ദിമിത്രി പെസ്കോവ് പ്രതികരിച്ചില്ല.
മുജ്തബയുടെ മരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളും ഇതിനിടെ ഉയർന്നിരുന്നു. എന്നാൽ അത് അടിസ്ഥാനരഹിതമാണെന്ന് രഹസ്യാന്വേഷണ വിഭാഗങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റതിനാൽ അദ്ദേഹത്തിന്റെ ആശയവിനിമയം കർശന നിയന്ത്രണത്തിലാണെന്നും സൂചനകളുണ്ട്.
മുജ്തബ ഖമനേയിയുമായുള്ള എല്ലാ ബന്ധങ്ങളും ഇപ്പോൾ ഇറാന്റെ വിപ്ലവ ഗാർഡിന്റെ പൂർണ്ണ നിയന്ത്രണത്തിലാണെന്നാണ് റിപ്പോർട്ടുകൾ. പുറത്തേക്ക് എത്തുന്ന സന്ദേശങ്ങൾ അവരുടെ ഉദ്യോഗസ്ഥരിലൂടെ മാത്രമാണെന്നും പറയുന്നു.
ഇതിനിടെ, മുജ്തബ ജീവനോടെ ഇല്ലെന്നായിരുന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് അമേരിക്ക പലതവണ ആശങ്ക പ്രകടിപ്പിക്കുകയും ഗുരുതരമായ പരിക്കുകൾ ഉണ്ടായെന്നുമാണ് ആരോപണം ഉയർത്തുകയും ചെയ്തിരുന്നു.
അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തിയ ആക്രമണത്തിൽ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതായും, അതേ ആക്രമണത്തിലാണ് മുജ്തബയ്ക്കും പരിക്കേറ്റതെന്നും റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിൽ അദ്ദേഹത്തിന്റെ മകനും ഭാര്യയും കൊല്ലപ്പെട്ടതായും പറയുന്നു.
അലി ഖമനേയിയുടെ മരണത്തിന് പിന്നാലെ മുജ്തബയെ പരമോന്നത നേതാവായി ഇറാൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ സ്ഥാനാരോഹണത്തിന് ശേഷം അദ്ദേഹത്തിന്റെ ചിത്രങ്ങളോ ദൃശ്യങ്ങളോ പുറത്തുവന്നിട്ടില്ല; എഴുതി തയ്യാറാക്കിയ പ്രസ്താവനകൾ മാത്രമാണ് പുറത്ത് വന്നത്. ഇതോടെ അദ്ദേഹത്തിന്റെ നിലയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായി തുടരുകയാണ്.






