ടെഹറാൻ: ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം സ്വന്തമാക്കിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) പ്രഖ്യാപിച്ചു. എണ്ണ ടാങ്കറുകൾക്ക് സുരക്ഷാ അകമ്പടി നൽകാൻ യുഎസ് നാവികസേനയെ വിന്യസിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം വന്നത്.
ഐആർജിസി നാവിക വിഭാഗത്തിലെ ഉദ്യോഗസ്ഥൻ മുഹമ്മദ് അക്ബർസാദെ പുറത്തിറക്കിയ പ്രസ്താവനയിൽ, ഹോർമുസ് കടലിടുക്ക് ഇപ്പോൾ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ നാവികസേനയുടെ പൂർണ നിയന്ത്രണത്തിലാണെന്ന് അറിയിച്ചു. യുഎസ്-ഇസ്രയേൽ സൈനിക നടപടികൾ ശക്തമായ പശ്ചാത്തലത്തിലാണ് ഇറാൻ കടലിടുക്ക് അടച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ ആഗോള എണ്ണ വിതരണ ശൃംഖലയിൽ വലിയ തടസ്സം രൂപപ്പെട്ടിരിക്കുകയാണ്.
സംഘർഷം രൂക്ഷമായതിനെ തുടർന്ന് ഏകദേശം 3,200 കപ്പലുകൾ പേർഷ്യൻ ഗൾഫ് മേഖലയിൽ കുടുങ്ങിയിരിക്കുകയാണ്. ഇത് ലോകത്തെ ആകെ കപ്പലുകളുടെ ഏകദേശം നാല് ശതമാനത്തോളം വരുമെന്നാണ് റിപ്പോർട്ടുകൾ. ഇവയിൽ 1,230 ഓളം കപ്പലുകൾ ഗൾഫ് മേഖലയ്ക്കുള്ളിൽ മാത്രം സർവീസ് നടത്തുന്നവയാണ്.
അതേസമയം, 500ഓളം കപ്പലുകൾ ഗൾഫിന് പുറത്തായി യുഎഇയും ഒമാനും തീരങ്ങളിലെ തുറമുഖങ്ങളിൽ നങ്കൂരമിട്ടിരിക്കുകയാണ്. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം നിലച്ചതോടെ ക്രൂഡ് ഓയിൽ വില ബാരലിന് 82 ഡോളർ കടന്നു. സംഘർഷം ആരംഭിച്ചതിന് ശേഷം ക്രൂഡ് ഓയിൽ വിലയിൽ 13 ശതമാനത്തിലധികം വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.



