തൃശൂർ: ഇരിങ്ങാലക്കുട സ്വദേശിനി ഫാത്തിമ ഷഹ്സീനയ്ക്ക് യൂറോപ്യൻ യൂണിയന്റെ 2.5 കോടി രൂപയുടെ മേരിക്യൂറി ഫെല്ലോഷിപ്പ്. പോർച്ചുഗലിലെ മിൻഹോ സർവകലാശാലയിൽ ഗവേഷണ പഠനത്തിനുള്ള ഈ സ്കോളർഷിപ്പ്, ജീവൻരക്ഷാ മരുന്നുകളുടെ വില നിയന്ത്രണം ലക്ഷ്യമിടുന്ന ഫാർമസ്യൂട്ടിക്കൽ ഡൗൺസ്ട്രീം പ്രോസസിംഗും ക്രിസ്റ്റലൈസേഷൻ ടെക്നോളജിയും സംബന്ധിച്ച മൂന്നു വർഷത്തെ അന്താരാഷ്ട്ര ഗവേഷണത്തിനായാണ്.
ഇരിങ്ങാലക്കുട കരുവന്നൂർ എട്ടുമുന സ്വദേശിയായ പുന്നിലത്ത് സിദ്ദീഖിന്റേയും ഷബീനയുടേയും മകളാണ് ഫാത്തിമ ഷഹ്സീന. തഞ്ചാവൂരിലെ ശാസ്ത്ര ഡീംഡ് സർവകലാശാലയിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിംഗിൽ ബി.ടെക്കും ഇംഗ്ലണ്ടിലെ ലീഡ്സ് സർവകലാശാലയിൽ നിന്ന് എം.എസ് ബിരുദവും നേടി.
ലീഡ്സ് സർവകലാശാലയിൽ നിന്ന് ‘ബെസ്റ്റ് ഓവർഓൾ പെർഫോർമർ’ അവാർഡും മികച്ച പ്രോജക്റ്റിനുള്ള ഒന്നാം സ്ഥാനവും ഫാത്തിമ കരസ്ഥമാക്കിയിട്ടുണ്ട്. ഫാത്തിമയുടെ നേട്ടത്തിന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു അഭിനന്ദനം അറിയിച്ചു.




