ഇന്ത്യയുടെ തലസ്ഥാന നഗരിയായ ന്യൂഡൽഹി വർഷങ്ങളായി വായൂ മലിനീകരണത്തോടുള്ള കടുത്ത പോരാട്ടത്തിലാണ്. നഗരത്തിന്റെ വൻ ജനസംഖ്യ, വാഹനങ്ങളുടെ അതിരൂക്ഷമായ ഉപയോഗം, കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നതിലൂടെ ഉണ്ടാകുന്ന പുക, ശൈത്യകാലത്തെ കാറ്റ് തുടങ്ങിയ കാരണത്താലാണ് ഇവിടെ വായു ഗുണനിലവാരം വർഷംതോറും മോശമാകുന്നത്. കഴിഞ്ഞ ചില ആഴ്ചകളായി ഡൽഹി വീണ്ടും അതേ ദുരന്തം അനുഭവിച്ചുകൊണ്ടിരിക്കുകയാണ് . കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ മുന്നറിയിപ്പുകൾ പ്രകാരം വായു നിലവാരം ഇന്നും നാളെയും കൂടുതൽ മോശമാകുമെന്നാണ് സൂചന. വരും ദിവസങ്ങളിലും എയർ ക്വാളിറ്റി ഇൻഡക്സ് (AQI) 300-നു മുകളിൽ തുടരുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. AQI 300 കവിയുന്നത് മനുഷ്യരുടെ ആരോഗ്യത്തിനെ ഗുരുതരമായി ബാധിക്കും.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചൈന എന്നും ഇന്ത്യയ്ക്ക് ഒരു ഭീഷണി തന്നെയായിരുന്നു. എന്നാൽ നിലവിലെ അമേരിക്കൻ പ്രസിഡന്റിന്റെ തീരുവ പ്രഖ്യാപനത്തോടെ ലോക സമവാക്യങ്ങൾ മാറിമറിഞ്ഞിരുന്നു. ഇതിന്റെ ഫലമായി പിന്നീട് ഇന്ത്യയും ചൈനയും ശക്തമായ ഒരു ബന്ധത്തിലേക്ക് എത്തിയിരുന്നു .
നിലവിൽ ഇന്ത്യ അനുഭവിക്കുന്ന പ്രത്യേകിച്ച് ഡൽഹി അനുഭവിക്കുന്ന ഈ വായു മലിനീകരണ പ്രശ്നം ചൈനയും നേരിട്ടിരുന്നു. അതുകൊണ്ടുതന്നെ ചൈന വിജയകരമായി ക്ലൗസ് സീഡിങ് പദ്ധതി നടത്തിയിരുന്നു. ഇതിന്റെ ഫലമായാണ് ഇപ്പോൾ ഇന്ത്യ നേരിടുന്ന ഈ പ്രശ്നത്തിന് ചൈന സഹായിക്കാം എന്നുള്ള വാക്കു നൽകുന്നത് . ഇന്ത്യയിലെ ചൈനീസ് വക്താവ് യൂജിങ് സമൂഹമാധ്യമത്തിലൂടെയാണ് ഈ സഹായം വ്യക്തമാക്കിയിരുന്നു.
എന്നാൽ ഡൽഹിയിൽ ഈ അവസ്ഥ സ്ഥിരം ഉണ്ടാകുന്നതിനു നിരവധി കരണങ്ങളുണ്ടെന്നതും വസ്തുതയാണ്. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് അതിർത്തികളിൽ വയ്ക്കോൽ കത്തിക്കുന്ന ഒരു പതിവുണ്ട്. ഇതാണ് വായൂ മലിനീകരണത്തിനുള്ള പ്രധാന കാരണം. വയ്ക്കോൽ കത്തുമ്പോൾ ഉയരുന്ന കാർബൺ, രാസപദാർഥങ്ങൾ തുടങ്ങിയവ ഡൽഹിയിലേക്ക് വായു മുഖാന്തരമാണ് എത്തുന്നത് . ഇതോടൊപ്പം മഞ്ഞ് കാലം അടുക്കുന്നതിനാൽ പുക അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നുണ്ട്. ഇതാണ് ഡൽഹിയിൽ ‘സ്മോഗ്’ പാളി രൂപപ്പെടാനുള്ള പ്രധാന കാരണം.
ഇതുകൂടാതെ വാഹനങ്ങളുടെ പുക അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നതും മറ്റൊരു പ്രധാന കാരണമാണ്. AIIMS ഉള്പ്പെടെയുള്ള ആരോഗ്യസ്ഥാപനങ്ങൾ ഈ ദിവസങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ് . ശ്വാസകോശ രോഗങ്ങൾ, ആസ്ത്മ, അലർജി, അസ്വസ്ഥത, ഹൃദ്രോഗങ്ങൾ തുടങ്ങിയവ ഉണ്ടാകാൻ സാധ്യത വളരെ കൂടുതലാണ്. ഈ സാഹചര്യത്തെ മറികടക്കാനും വായു മലിനീകരണം കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഡൽഹി സർക്കാർ പരീക്ഷിച്ച ഒരു പ്രധാന പദ്ധതിയായിരുന്നു ക്ലോഡ് സീഡിംഗ് അഥവാ കൃത്രിമമായി മഴ സൃഷ്ട്ടിക്കുന്ന സംവിധാനം.
ഈ പരീക്ഷണത്തിന് ആദ്യ ഘട്ടത്തിൽ 1.2 കോടി രൂപയായിരുന്നു ചിലവ്. എന്നാൽ ഇത് സമ്പൂർണ പരാജയമാണ് നേരിട്ടത്. അന്തരീക്ഷത്തിലെ ഈർപ്പം കുറഞ്ഞതും അനുയോജ്യമായ കാലാവസ്ഥ അല്ലാത്തതുമാണ് cloud seeding പൂർണ്ണമായും പരാജയപ്പെടാൻ കാരണമായത്. പ്രതീക്ഷിച്ച മഴ ഒരിടത്തും ലഭിക്കാത്തതിനാൽ പദ്ധതി ഫലപ്രദമല്ലെന്ന് വിദഗ്ധർ വിലയിരുത്തുകയായിരുന്നു. ഡൽഹിയിലെ ഈ അവസ്ഥ പ്രതിപക്ഷ പാർട്ടികൾ പ്രത്യേകിച്ച് അരവിന്ദ് കെജ്രിവാൾ നയിക്കുന്ന ആം ആദ്മി പാർട്ടിയും കോൺഗ്രസും സർക്കാരിനെതിരെ ആയുധമാക്കി മാറ്റുന്ന സാഹചര്യവും ഉണ്ടായിരുന്നു.
രാജ്യ തലസ്ഥാനം ഇത്ര വലിയ കനത്ത വായൂ മലിനീകരണം നേരിടുമ്പോൾ ഡൽഹിയുടെ മുഖ്യമന്ത്രി BJP യുടെ പാർട്ടി പ്രചാരണത്തിനായി ബിഹാറിലേക്ക് പോയെന്നുള്ള രൂക്ഷ വിമർശനമാണ് ഉയർതിരുന്നത്. കൂടാതെ 1.2 കോടി രൂപ നഷ്ട്ടപെടുത്തിയെന്നുമുള്ള അതി രൂക്ഷ വിമർശനം ഭരണപക്ഷത്തിനെതിരെ ഉന്നയിച്ചിരുന്നു . എന്നാൽ ഇതിനൊക്കെയുള്ള മറുപടിയെന്നോണം PWD, സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ മിസ്റ്റ് സ്പ്രേയിങ് സംവിധാനങ്ങൾ സ്ഥാപിച്ചിരിക്കുകായാണ്. മണിക്കൂറിൽ 2000 ലീറ്റർ വെള്ളം സ്പ്രേ ചെയ്യുന്ന സംവിധാനമാണിത്. പക്ഷേ ഇത് എത്രത്തോളം ഫലപ്രദമാകുമെന്നത് വ്യക്തമല്ല.
രാജ്യ തലസ്ഥാനം ഇത്ര വലിയ ഒരു വായു മലിനീകരണ പ്രശ്നം നേരിടുമ്പോൾ സംസ്ഥാനത്തിലെ ഭരണ പ്രതിപക്ഷ മുന്നണികൾ പരസ്പരം പഴിചാരുന്നതിന് പകരം ഒരുമിച്ചു നിന്നാൽ മാത്രമേ ഈ പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടാവുകയുള്ളൂ. അതുകൊണ്ടുതന്നെ വരും ദിവസങ്ങളിൽ ബിജെപിയും ആം ആദ്മി പാർട്ടിയും മറ്റു പ്രതിപക്ഷ പാർട്ടികളും ഈ വിഷയത്തിൽ ഒരുമിച്ച് നിൽക്കുമോ എന്നാണ് രാജ്യം ഉറ്റു നോക്കുന്നത്.










