ബാംഗ്ലൂർ : ബംഗളൂരുവിൽ 11 പേർ തിക്കിലും തിരക്കിലും പെട്ട് മരിച്ച സംഭവത്തിൽ സ്റ്റേഡിയത്തിൽ സിറ്റി പോലീസ് കമ്മീഷണർ, ഡിസിപിമാർ, എസിപിമാർ എന്നിവരുൾപ്പെടെ 1,000-ത്തിലധികം പോലീസുകാർ വിന്യസിച്ചിരുന്നതായി കർണാടക സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ 5,000 പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നുവെന്ന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ അവകാശപ്പെട്ടതിന് ഒരു ദിവസത്തിന് ശേഷമായിരുന്നു ഇത്. നേരെത്തെ കർണാടക ഹൈക്കോടതി അപകടത്തിൽ സ്വമേധയാ കേസെടുത്ത് സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ചിരുന്നു.
35000 പേർക്ക് ഇരിക്കാൻ കഴിയുന്ന സ്റ്റേഡിയത്തിൽ സാധാരണയായി 30,000 ടിക്കറ്റുകൾ മാത്രമേ വിൽക്കൂ എന്നാൽ ഇവിടേക്ക് 3 ലക്ഷത്തിലധികം ആളുകളാണ് എത്തിയത്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരും കൂട്ടത്തിൽ ഉണ്ടായിരുന്നു. അതേസമയം ജനക്കൂട്ട നിയന്ത്രണത്തിനുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം സംബന്ധിച്ച കോടതിയുടെ ചോദ്യത്തിന് മറുപടിയായി, അത്തരം നടപടികൾ വരും കാലങ്ങളിൽ ലക്ഷ്യം വച്ചുള്ളതാണ് എന്നും നിലവിൽ അതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും സംസ്ഥാനം മറുപടി നൽകി. കൂടാതെ ടിക്കറ്റിംഗും ജനക്കൂട്ട നിയന്ത്രണവും കൈകാര്യം ചെയ്തത് ആർസിബിയും അതിന്റെ ഇവന്റ് മാനേജർമാരുമാണെന്ന് സംസ്ഥാനം കോടതിയെ അറിയിച്ചു.






