പാലക്കാട്: യുഡിഎഫ് സ്ഥാനാർത്ഥിയും നടനുമായ രമേഷ് പിഷാരടിയെ ‘കോമാളി’ എന്ന് പരിഹസിച്ച മുൻ മന്ത്രി തോമസ് ഐസക്കിനെതിരെ രൂക്ഷവിമർശനവുമായി നടൻ ജോയ് മാത്യു. വയറ്റുപിഴപ്പിനായി അഭിനയിക്കുന്നവനാണോ അതോ കുടുംബത്തെ അമേരിക്കയിലയച്ച് നാട്ടിൽ അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ പ്രസംഗിക്കുന്നവനാണോ യഥാർത്ഥ കോമാളി എന്ന് ജോയ് മാത്യു ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.
പാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് തോമസ് ഐസക് പിഷാരടിക്കെതിരെ വിവാദ പരാമർശം നടത്തിയത്. “കോമാളി വേഷം കെട്ടിനടക്കുന്ന നടന്മാരെ ഒരുദിവസം കൊണ്ട് കൊണ്ടുപോയി വെച്ചിട്ട് വോട്ട് കിട്ടുന്നില്ലെന്ന് പറയുന്നതിൽ കാര്യമുണ്ടോ” എന്നായിരുന്നു ഐസക്കിന്റെ വാക്കുകൾ. ഇതിനെതിരെ പിഷാരടിയും ശക്തമായി രംഗത്തെത്തിയിരുന്നു. സംസ്‌കാരം സമരം ചെയ്താൽ കിട്ടുന്നതല്ലെന്നും തന്നോടൊപ്പമില്ലാത്തവരെയെല്ലാം വെറുക്കപ്പെടേണ്ടവരായി കാണുന്ന പ്രത്യയശാസ്ത്രം എന്തിനാണെന്നും പിഷാരടി മറുപടി നൽകി.
പിഷാരടിയുടെ പ്രതികരണത്തിന് പിന്നാലെ തോമസ് ഐസക് ഖേദം പ്രകടിപ്പിച്ചിരുന്നു. തന്റെ വാക്കുകൾ മനോവിഷമം ഉണ്ടാക്കിയെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും നടന്റെ അഭിനയ മികവിനെ മോശമായി കാണാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടയിലാണ് തോമസ് ഐസക്കിന്റെ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്ത് ജോയ് മാത്യു രംഗത്തെത്തിയത്.






