ലണ്ടൻ: ഐക്യരാഷ്ട്രസഭ പൊതുസഭയുടെ വാർഷിക സമ്മേളനത്തോടനുബന്ധിച്ച് 10 പ്രമുഖ രാജ്യങ്ങൾ പലസ്തീനിനെ സ്വതന്ത്ര രാഷ്ട്രമെന്ന നിലയിൽ അംഗീകരിക്കാൻ തീരുമാനിച്ചു. ബ്രിട്ടൻ, ബെൽജിയം, കാനഡ, ഫ്രാൻസ്, പോർച്ചുഗൽ, അൻഡോറ, മാൾട്ട, ഓസ്ട്രേലിയ, ലക്സംബർഗ്, സാൻമറീനോ എന്നിവരാണ് അംഗീകാരം പ്രഖ്യാപിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം നാളെ നടക്കും.
ഗാസയിൽ ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെയാണ് രാജ്യങ്ങളുടെ ഈ നിർണായക തീരുമാനം. ബ്രിട്ടന്റെ പ്രഖ്യാപനം ഏറെ ശ്രദ്ധേയമാണ്. പ്രധാനമന്ത്രി കെയർ സ്റ്റാർമറിന്റെ നേതൃത്വത്തിലുള്ള ഈ നീക്കം അമേരിക്കയുടെയും ഇസ്രായേലിന്റെയും കടുത്ത എതിർപ്പിനെ മറികടന്നാണ്. ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ട്രംപിന്റെ ബ്രിട്ടൻ സന്ദർശനത്തിനിടെയാണ് ഔദ്യോഗിക അംഗീകാരം പ്രഖ്യാപിക്കുന്നത്. അമേരിക്കക്ക് വലിയ തിരിച്ചടിയായാണ് ഇത് കാണപ്പെടുന്നത്. തീരുമാനത്തോട് താൻ യോജിക്കുന്നില്ലെന്ന് ട്രംപ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പലസ്തീൻ അംഗീകാരം ഹമാസിനെ രാഷ്ട്രീയമായി ഒറ്റപ്പെടുത്താൻ സഹായിക്കും എന്ന് അഭിപ്രായപ്പെട്ടു. ഗാസയിലെ തുടർച്ചയായ ഇസ്രായേൽ ആക്രമണങ്ങളെ അദ്ദേഹം അപലപിക്കുകയും ചെയ്തു. ജപ്പാനും സ്വതന്ത്ര പലസ്തീനിനെ അംഗീകരിക്കുമെന്ന് അറിയിച്ചു.
പ്രമുഖ രാജ്യങ്ങളുടെ നീക്കം അന്താരാഷ്ട്ര തലത്തിൽ പലസ്തീൻ പ്രശ്നത്തിൽ പുതിയ വഴിത്തിരിവായി കണക്കാക്കപ്പെടുന്നു.






