ജെറുസലേം: ഇറാന്റെ പരമോന്നത നേതാവായിരുന്ന അലി ഖമനേയിയുടെ പിൻഗാമിയായി വരുന്ന ആരെയും ലക്ഷ്യമിടുമെന്ന് ഇസ്രായേൽ സൈന്യം മുന്നറിയിപ്പ് നൽകി. പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാനുള്ള പ്രക്രിയയിൽ പങ്കെടുക്കുന്ന സമിതിയംഗങ്ങളെയും ലക്ഷ്യമാക്കാമെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) അറിയിച്ചു.
ഇറാനിലെ ‘അസംബ്ലി ഓഫ് എക്സ്പെർട്സ്’ പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതിൽ ഏകദേശ ധാരണയിലെത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന പശ്ചാത്തലത്തിലാണ് ഇസ്രായേലിന്റെ മുന്നറിയിപ്പ്. അലി ഖമനേയിയുടെ മകൻ മൊജ്താബ ഖമനേയിയാണ് അടുത്ത പരമോന്നത നേതാവാകാൻ സാധ്യതയെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.
ഇറാന്റെ നിലവിലെ നേതൃത്വ ഘടന പൂർണ്ണമായും ഇല്ലാതാക്കുന്നതുവരെ യുദ്ധം തുടരുമെന്ന നിലപാടിലാണ് ഇസ്രായേൽ. പേർഷ്യൻ ഭാഷയിൽ എക്സിൽ പങ്കുവെച്ച സന്ദേശത്തിലൂടെയാണ് ഇറാനിലെ നേതാക്കൾക്ക് ഐഡിഎഫ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഇറാന്റെ അടുത്ത പരമോന്നത നേതാവിന്റെ സ്ഥാനാവകാശികളെയും അവരെ നിയമിക്കാൻ ശ്രമിക്കുന്നവരെയും ഇസ്രായേൽ പിന്തുടരുമെന്നതാണ് സന്ദേശത്തിന്റെ ഉള്ളടക്കം. പിൻഗാമിയെ തിരഞ്ഞെടുക്കാനുള്ള യോഗത്തിൽ പങ്കെടുക്കാൻ ഒരുങ്ങുന്നവരോടാണ് ഈ മുന്നറിയിപ്പെന്നും, ആവശ്യമെങ്കിൽ നിങ്ങളെയും ലക്ഷ്യമിടാൻ മടിക്കില്ലെന്നും എക്സ് പോസ്റ്റിൽ വ്യക്തമാക്കുന്നു. “ഇത് ഒരു മുന്നറിയിപ്പാണ്,” എന്ന കുറിപ്പോടെയാണ് സന്ദേശം അവസാനിക്കുന്നത്.






