വാഷിംഗ്‌ടൺ: ഇസ്രയേൽ ഇനി ഖത്തറിനെ ആക്രമിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഖത്തർ ആക്രമണത്തെക്കുറിച്ച ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്നെ അറിയിച്ചിരുന്നില്ലെന്നും ട്രംപ് പറഞ്ഞു. ആക്രമണവിവരം ഇസ്രയേൽ ട്രംപിനെ അറിയിച്ചിരുന്നതായുള്ള റിപ്പോർട്ടുകൾ വ്യാപകമാകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. മിസൈൽ ആക്രമണത്തിനുശേഷമാണ് വിവരം ലഭിച്ചതെന്നും ആക്രമണം തടയാൻ പ്രസിഡന്റിന് അവസരം ലഭിച്ചില്ലെന്നും ട്രംപ് ഭരണകൂടം വ്യക്തമാക്കി.
ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലെ ഹമാസ് ആസ്ഥാനത്തിനു നേരെയാണ് ഇസ്രയേൽ അപ്രതീക്ഷിത വ്യോമാക്രമണം നടത്തിയത്. ആറ് പേർ കൊല്ലപ്പെട്ടെന്നാണ് വിവരം. ഹമാസിനെ നിയന്ത്രിക്കുന്ന ഉന്നത നേതാക്കൾ യോഗം ചേർന്ന കെട്ടിടം തകർന്നു. ഹമാസിന്റെ ആക്ടിംഗ് മേധാവികളിൽ ഒരാളും പൊളിറ്റിക്കൽ ബ്യൂറോ ഉപതലവനുമായ ഖാലിൽ ഹയ്യ അടക്കം ഉന്നതരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഖത്തറിൽ ഇസ്രയേൽ ആക്രമണം ഇതാദ്യമാണ്.






