ജെറുസലേം: ഗാസാ മുനമ്പിൽ ഇസ്രയേൽ നടത്തിയ വ്യത്യസ്ത ആക്രമണങ്ങളിൽ ഹമാസ് കമാൻഡർ ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഒമ്പത് വയസ്സുള്ള ഒരു കുട്ടിയും മരണപ്പെട്ടവരിൽ ഉൾപ്പെടുന്നുവെന്ന് പലസ്തീൻ വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ അറിയിച്ചു.
ഗാസാ സിറ്റിക്ക് സമീപമുള്ള അൽ റിമാൽ പ്രദേശത്ത് കാറിനെ ലക്ഷ്യമിട്ട് നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് നാലുപേർ കൊല്ലപ്പെട്ടത്. ആറുപേർക്ക് പരിക്കേറ്റതായി ഗാസയിലെ സിവിൽ പ്രതിരോധ വിഭാഗം വ്യക്തമാക്കി. ഹമാസ് കമാൻഡർ ഇയാദ് അൽ ഷാൻബരിയും മകൻ സലാഹും ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് ഗാസയിലെ സുരക്ഷാ വൃത്തങ്ങൾ പറയുന്നത്. മറ്റ് രണ്ട് മരിച്ചവരുടെ വിവരങ്ങൾ വ്യക്തമല്ല.
ഭീകരരെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നായിരുന്നു ഇസ്രയേൽ വൃത്തങ്ങളുടെ പ്രതികരണം, എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടില്ല. അതേസമയം, ഖാൻ യൂനിസിൽ നടന്ന മറ്റൊരു ആക്രമണത്തിൽ ആദിൽ അൽ നജ്ജാർ എന്ന ഒമ്പത് വയസ്സുകാരൻ കൊല്ലപ്പെട്ടു. ഒക്ടോബറിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നിട്ടുണ്ടെങ്കിലും ഗാസയിൽ ആക്രമണങ്ങൾ കുറഞ്ഞിട്ടില്ലെന്നും, ഇരു പക്ഷങ്ങളും പരസ്പരം കരാർ ലംഘനം ആരോപിച്ച് ആക്രമണം തുടരുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.






