ന്യൂഡൽഹി: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഇന്ത്യാ സന്ദർശനം മൂന്നാം തവണയും മാറ്റിവച്ചു. ഡൽഹിയിലെ അടുത്തിടെയുള്ള സ്ഫോടനത്തിന് പിന്നാലെ സുരക്ഷാ പരിഗണനകളാണ് കാരണം എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ സന്ദർശനം റദ്ദാക്കാനുള്ള യഥാർത്ഥ കാരണം ആഭ്യന്തര പ്രശ്നങ്ങളാണെന്ന സൂചനയുമുണ്ട്.
ഇരു രാജ്യങ്ങളും പുതിയ തീയതി നിശ്ചയിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. സ്ഫോടനവും സന്ദർശനവും ബന്ധിപ്പിക്കുന്നത് നിരുത്തരവാദപരമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഈ വർഷം ഏപ്രിലും സെപ്റ്റംബറിലുമായിരുന്ന സന്ദർശനങ്ങൾ നെതന്യാഹു ആഭ്യന്തര രാഷ്ട്രീയ കാരണങ്ങൾ ചൂണ്ടിക്കാട്ടി റദ്ദാക്കിയിരുന്നു. 2018ലാണ് അദ്ദേഹം അവസാനമായി ഇന്ത്യ സന്ദർശിച്ചത്.






