ഇസ്ലാമാബാദ്: സാമ്പത്തിക സഹായത്തിനായി ലോകരാജ്യങ്ങൾക്ക് മുന്നിൽ കൈനീട്ടേണ്ടിവരുന്ന സാഹചര്യം വളരെ വേദനാജനകമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഈ ഒരു അവസ്ഥയിൽ അങ്ങേയറ്റം ലജ്ജയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വായ്‌പകൾ തേടുന്നത് ആത്മാഭിമാനത്തിന് വലിയ ആഘാതമാണെന്നും ഇതുമൂലം പലയിടത്തും തൻ്റെയും ഫീൽഡ് മാർഷൽ അസിം മുനീറിന്റെയും തലകൾ നാണക്കേടുകൊണ്ട് കുനിയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ പ്രമുഖ കയറ്റുമതിക്കാരുമായി ശനിയാഴ്‌ച ഇസ്ലാമാബാദിൽ നടത്തിയ കൂടിക്കാഴ്‌ചയിലാണ് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ.
2008 മുതൽ പാകിസ്ഥാൻ്റെ സാമ്പത്തിക നില അസ്ഥിരമായി തുടരുകയാണ്. 2021ൽ പണപ്പെരുപ്പം കൂടുകയും രാജ്യം വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയും ചെയ്‌തിരുന്നു. നിലവിൽ രാജ്യത്തിൻ്റെ വിദേശനാണ്യ ശേഖരം ഏകദേശം ഇരട്ടിയായിട്ടുണ്ടെങ്കിലും അതിൽ സുഹൃത്ത് രാജ്യങ്ങളിൽ നിന്നുള്ള കടങ്ങളും ഉൾപ്പെടുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിലവിൽ കൊടുത്തുതീർക്കാനുള്ല കടം സംബന്ധിച്ച് അന്താരാഷ്ട്ര നാണയ നിധിയുമായി പാകിസ്ഥാൻ ചർച്ച നടത്തിവരികയാണ്. വായ്പാ പദ്ധതിയുടെയും കാലാവസ്ഥാ ധനസഹായത്തിന്റെയും ഭാഗമായി പാകിസ്ഥാന് അടുത്തിടെ 1.2 ബില്യൺ ഡോളർ ഐഎംഎഫിൽ നിന്ന് ലഭിച്ചിരുന്നു. പഴയ കടങ്ങൾ വീട്ടുന്നതിനും വിദേശനാണ്യ ശേഖരം മെച്ചപ്പെടുത്തുന്നതിനും ഈ തുക സഹായകമായിട്ടുണ്ട്. വ്യാവസായിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനായി മൂലധന ലഭ്യത ഉറപ്പാക്കാൻ ധനമന്ത്രാലയത്തിനും സെൻട്രൽ ബാങ്കിനും പ്രധാനമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ഇതുപോലുള്ള സാമ്പത്തിക സഹായങ്ങൾ ചോദിക്കുന്നത് നാണക്കേടും പലരുടെയും മുന്നിൽ തലകുനിച്ചു നിൽക്കേണ്ട സാഹചര്യവും ഉണ്ടാക്കേണ്ടി വരുന്നതാണ്.









