കോഴിക്കോട് : ആരോഗ്യകരമായ മരുന്ന് സംഭരണ വിതരണ ശൃംഖല ആരോഗ്യ പരിരക്ഷയ്ക്ക് അനിവാര്യമാണെന്ന് ഓൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
ഗുണനിലവാരമില്ലാത്ത മരുന്നുകളും, വ്യാജ മരുന്നുകളും, വിൽക്കാത്ത സംസ്ഥാനമെന്ന ഖ്യാതി ഒരു കാലത്ത് കേരളത്തിന് ഉണ്ടായിരുന്നു. ജി.എസ്.ടി നടപ്പായത് മുതൽ ഇതര സംസ്ഥാനത്ത് നിന്ന് അംഗീകാരമില്ലാത്ത വ്യാപാരികൾ ‘ഡിസ്കൗണ്ട് വ്യാപാരം’ എന്ന വാഗ്ദാനവുമായി സംസ്ഥാനത്തേക്ക് മരുന്നുകൾ എത്തിക്കാനും, സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ചില മൊത്ത-ചില്ലറ വ്യാപാരികൾ മരുന്നുകൾ വാങ്ങി വ്യാപാരം നടത്താനും തുടങ്ങി.
ഇത് വ്യാപകമായതോടെ സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ കടന്നു കയറ്റം ഉണ്ടായി. ആയതിനാൽ അനാരോഗ്യകരമായ പ്രവണതകൾക്ക് കൂട്ട് നിൽക്കുന്ന ഔഷധ നിർമ്മാതാക്കൾക്കെതിരെയും, വിതരണ – വിപണനം നടത്തുന്നവർക്കെതിരെയും നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് ദാമോദരൻ, സെക്രട്ടറി എ.കെ. ഷാജി റോഷൻ, ട്രഷറർ ടി. ബീരാൻകുട്ടി, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി രഞ്ജിത്ത് എന്നിവർ പത്ര സമ്മേളനത്തിൽ പറഞ്ഞു.






