തിരുവനന്തപുരം: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ ചുറ്റിപ്പറ്റിയുള്ള വിവാദത്തിൽ ശക്തമായ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഗണേഷ് കുമാറല്ല, ഈ വിഷയത്തിൽ നാണംകെട്ടത് മുഖ്യമന്ത്രിയാണെന്നും അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കപ്പ് ഉയർത്തിക്കാട്ടുന്ന ചിത്രം ഇനി മുഖ്യമന്ത്രി ഉപയോഗിക്കരുതെന്നും അദ്ദേഹം വിമർശിച്ചു. അത് ഇനി യുഡിഎഫിന്റെ പ്രചാരണ ചിത്രമായിരിക്കുമെന്നും സതീശൻ പറഞ്ഞു.
സംഭവത്തിൽ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നതെന്നും അവ പൊലീസ് അന്വേഷണത്തിൽ തെളിയേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസെടുത്ത് അന്വേഷണം നടത്തുകയും ഗണേഷ് കുമാറിന്റെ രാജി ചോദിച്ചു വാങ്ങുകയും ചെയ്യണമെന്നും സതീശൻ വ്യക്തമാക്കി. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് സമാന ആരോപണം ഉയർന്നപ്പോൾ ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടത് പിണറായി വിജയനാണെന്നും ഇപ്പോൾ മുഖ്യമന്ത്രിയും സിപിഎമ്മും ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കുറ്റം നടന്നതായി അറിയുമ്പോൾ പൊലീസ് എന്ത് നടപടിയാണ് സ്വീകരിക്കേണ്ടതെന്ന ചോദ്യവും അദ്ദേഹം ഉയർത്തി.
മന്ത്രി ഗണേഷ് കുമാറിനെ വാളകത്തെ വീട്ടിൽ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടതായി ഭാര്യ ബിന്ദു മേനോൻ നടത്തിയ വെളിപ്പെടുത്തലാണ് വിവാദത്തിന് തുടക്കമായത്. സംഭവവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ തനിക്ക് കൈവശമുണ്ടെന്നും പൊലീസിനെ വിളിച്ചതായും ബിന്ദു നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി.
അതേസമയം ബിന്ദു മേനോനോട് ക്ഷമാപണം നടത്തി പ്രശ്നം ഒത്തുതീർപ്പാക്കിയതായാണ് ഗണേഷ് കുമാർ വ്യക്തമാക്കിയിരിക്കുന്നത്. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽകണ്ട് അദ്ദേഹം വിശദീകരണവും നൽകി. എന്നിരുന്നാലും വിഷയത്തിൽ പ്രതിപക്ഷം ശക്തമായ വിമർശനം തുടരുകയാണ്.






