ഒരു കാലഘട്ടമത്രയും കോൺഗ്രസിനെ നയിച്ച നേതാവാണ് എ കെ ആന്റണി. മുഖ്യമന്ത്രിയായും കേന്ദ്ര പ്രതിരോധ മന്ത്രിയായും തിളങ്ങിയ അദ്ദേഹം ഇപ്പോൾ രാഷ്ട്രീയ വിശ്രമത്തിലാണ്. കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ കെഎസ്‌യുവിലൂടെ രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്ന അദ്ദേഹം കോൺഗ്രസിന്റെ തല ഉയർന്ന നേതാക്കളിൽ ഒരാളാണ്. തന്റെ രാഷ്ട്രീയ വിശ്രമ ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവവികാസങ്ങൾക്കാണ് അദ്ദേഹം സാക്ഷ്യം വഹിച്ചത്. തന്റെ ഇളയ മകൻ ബിജെപിയിൽ പോയപ്പോൾ കണ്ണീരണിഞ്ഞ ഒരു എ കെ ആന്റണി ഇപ്പോഴും നമ്മുടെ ഓർമ്മകളിൽ ഉണ്ട്. ഒരിക്കലും അദ്ദേഹം വിചാരിച്ചിട്ടില്ല തന്റെ കുടുംബത്തിൽ നിന്നും, അതും പ്രിയപ്പെട്ട മകൻ ബിജെപിയിൽ പോകുമെന്ന്. എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചു കൊണ്ടായിരുന്നു അനിൽ ആന്റണിയുടെ ബിജെപി പ്രവേശനം. അനിലിന്റെ മികവ് ഒന്നുമല്ലായിരുന്നു ബിജെപിയുടെയും ലക്ഷ്യം. മറിച്ച് എ കെ ആന്റണിയുടെ മകൻ എന്ന പ്രവിലേജ് ബിജെപി ഉപയോഗപ്പെടുത്തുകയായിരുന്നു. കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക് ഉണ്ടായിരുന്ന ഒരുകാലത്തായിരുന്നു അനിൽ ആന്റണിയുടെ ബിജെപി പ്രവേശനം.
സാക്ഷാൽ എ കെ ആന്റണിക്ക് ഉമ്മൻചാണ്ടിയെപ്പോലെ തന്റെ മക്കൾ രാഷ്ട്രീയത്തിലേക്ക് വരുന്നതിൽ വലിയ അഭിപ്രായമൊന്നും ഉണ്ടായിരുന്നില്ല. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, അന്നത്തെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് അനില്‍ ആന്റണിയെ പാര്‍ട്ടിയുടെ ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ സെല്ലിന്റെ തലപ്പത്തേക്ക് അവരോധിച്ചത്. മുതിര്‍ന്ന നേതാക്കളായ അഹമ്മദ് പട്ടേല്‍, ശശി തരൂര്‍ എന്നിവരുടെ ശക്തമായ പിന്തുണയും ഉണ്ടായിരുന്നു. 2018 സെപ്റ്റംബറില്‍ മുല്ലപ്പള്ളി കോണ്‍ഗ്രസിന്റെ അമരത്തേക്ക് വരുമ്പോള്‍ ഐടി മീഡിയ സെൽ മറ്റ് പാര്‍ട്ടികളെ അപേക്ഷിച്ച് നിര്‍ജ്ജീവമായിരുന്നു. ഗുജറാത്തിലെയും രാജസ്ഥാനിലെയും നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഈ രംഗത്ത് പയറ്റിത്തെളിഞ്ഞ അനില്‍ ആന്റണിക്ക് കീഴില്‍ സെല്ലിനെ പുനരുജ്ജീവിപ്പിക്കാന്‍ അദ്ദേഹം തീരുമാനിച്ചു.
എന്നാല്‍ ഈ തീരുമാനത്തിന് മുല്ലപ്പള്ളി പിന്നീട് വലിയ വില കൊടുക്കേണ്ടി വന്നു. അനില്‍ ആന്റണി മോദിയെ സ്തുതിച്ച് ബിജെപിക്കൊപ്പം പോയപ്പോള്‍ പഴി മുഴുവന്‍ കേട്ടത് മുല്ലപ്പള്ളിയായിരുന്നു. ബിജെപി ആകട്ടെ ആന്റണിയുടെ മകനെ കൃത്യമായി ഉപയോഗപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തെ പത്തനംതിട്ട മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കുക വരെ ഉണ്ടായി. പത്തനംതിട്ടയിലെ ക്രിസ്ത്യൻ വോട്ടുകളിലായിരുന്നു ബിജെപിയുടെ കണ്ണ്. എന്നാൽ കെ. സുരേന്ദ്രന് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടു പോലും ഇക്കുറി അനിൽ ആന്റണിക്ക് ലഭിച്ചില്ല.






