കാസർകോട്: മോഷണക്കുറ്റം ആരോപിച്ചതിനെ തുടർന്ന് കാസർകോട് നാലത്തടുക്കയിൽ ജസീല ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം അട്ടിമറിക്കുകയാണെന്ന് കുടുംബവും ആക്ഷൻ കമ്മിറ്റിയും. കേസിൽ ആരോപണ വിധേയരായവരെ ചോദ്യം ചെയ്യാൻ പോലും വിദ്യാനഗർ പൊലീസ് തയ്യാറായിട്ടില്ലെന്നും തെളിവുകൾ നശിപ്പിക്കാൻ പൊലീസ് കൂട്ടുനിൽക്കുകയാണെന്നും ഇവർ പറഞ്ഞു.
ജസീലയുടെ ഫോട്ടോകളും വീഡിയോകളും ഉണ്ടെന്ന് സുഹൃത്ത് അഫ്രീദ് അപവാദ പ്രചാരണം നടത്തിയതായി കുടുംബം ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ കണ്ടെത്താൻ ഇയാളുടെ മൊബൈൽ ഫോൺ പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പൊലീസ് നടപടി സ്വീകരിച്ചിട്ടില്ലെന്ന് ജസീലയുടെ മാതാവ് മുംതാസ് പറഞ്ഞു. രണ്ടര പവൻ സ്വർണം കൊടുത്തത് തിരിച്ച് ചോദിച്ചതിനെ തുടർന്നാണ് ജസീലക്കെതിരെ മോഷണക്കുറ്റം ആരോപിച്ചതെന്നും അവർ പറഞ്ഞു.
മോഷണക്കുറ്റാരോപണം മൂലം മാനസികമായി തകർന്ന ജസീല കഴിഞ്ഞ ആഴ്ചയാണ് ആത്മഹത്യ ചെയ്തത്. താൻ നിരപരാധിയാണെന്ന് കരഞ്ഞുകൊണ്ട് പറയുന്ന വീഡിയോ ചിത്രീകരിച്ച ശേഷമാണ് 24കാരി ജീവനൊടുക്കിയത്. ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ അപമാനം സഹിക്കേണ്ടിവന്നുവെന്നാണ് വീഡിയോ സന്ദേശത്തിൽ ജസീല പറയുന്നത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ജസീല ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.



