കൊച്ചി: മലയാള മനോരമ കൊച്ചി യൂണിറ്റിലെ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്ത് (54) അന്തരിച്ചു. നിരവധി അന്വേഷണാത്മക റിപ്പോർട്ടുകളിലൂടെ ശ്രദ്ധ നേടിയ മാധ്യമപ്രവർത്തകനായിരുന്നു ജിജോ.
ഈയിടെ ദേശീയ ശ്രദ്ധ നേടിയ 700 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് പുറത്തുകൊണ്ടുവന്നത് ജിജോ ജോണായിരുന്നു. പത്രപ്രവർത്തന മികവിന് നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2015ലെ രാംനാഥ് ഗോയങ്ക പുരസ്കാരവും 2020ലെ മലയാള മനോരമ ചീഫ് എഡിറ്റേഴ്സ് ഗോൾഡ് മെഡലും ലഭിച്ചു.
കേരള പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസം പഠനം പൂർത്തിയാക്കിയ ശേഷം ജിജോ മനോരമയിൽ ചേർന്നു. പറവൂർ ഗോതുരുത്ത് പുത്തേഴത്ത് കുടുംബാംഗമാണ്. കൊച്ചിയിൽ സർവശിക്ഷ കേരളയിൽ അധ്യാപികയായ രമ്യ ജോസഫാണ് ഭാര്യ. അനന്യ ജിജോ, ജൊഹാൻ ജോസഫ് ജോൺ എന്നിവരാണ് മക്കൾ.


