കൊച്ചി: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാതയില്‍ വിളളലും മണ്ണിടിച്ചിലുമുണ്ടായ സംഭവത്തില്‍ പ്രതികരണവുമായി സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. ഇതിൽ ഉത്തരവാദിത്തമുള്ള വ്യക്തികളിൽ നിന്ന് നഷ്ടം ഈടാക്കണം എന്നാണ് ജൂഡ് പറയുന്നത്.
‘ഈ പാലങ്ങളും റോഡുകളുമൊക്കെ പൊളിയുമ്പോ ഉത്തരവാദിത്തപ്പെട്ടവരുടെ ശമ്പളത്തിൽ നിന്നോ, തികയില്ലെങ്കിൽ സ്ഥാപന ജംഗമ വസ്തുക്കൾ ജപ്തി ചെയ്തു മുതലാക്കാനോ നിയമം വരണം. എന്നാലേ ഇവനൊക്കെ പഠിക്കൂ. ഇതിപ്പോ ജനങ്ങളുടെ നികുതിപ്പണമല്ലേ ആര് ചോദിക്കാൻ,’ എന്ന് ജൂഡ് ആന്റണി സമൂഹമാധ്യമ അക്കൗണ്ടിലൂടെ പ്രതികരിച്ചു.
മലപ്പുറം, തൃശൂർ, കാസർകോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ദേശീയപാതയിൽ വ്യാപക വിള്ളലും മണ്ണിടിച്ചിലും കണ്ടെത്തിയത്. തൃശൂർ ചാവക്കാട് നിർമാണം പുരോഗമിക്കുന്ന മണത്തല പ്രദേശത്താണ് മേൽപ്പാലത്തിന് മുകളിൽ വിള്ളൽ കണ്ടെത്തിയത്. ടാറിങ് പൂർത്തിയായ റോഡിൽ അമ്പത് മീറ്ററിലേറെ നീളത്തിലാണ് വിള്ളൽ. മലപ്പുറത്ത് എടരിക്കോട് മമ്മാലിപ്പടിയിലാണ് ദേശീയപാതയിൽ വിള്ളൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞ് താണിരുന്നു. കണ്ണൂരിൽ ദേശീയപാതയ്ക്ക് സമീപം തളിപ്പറമ്പ് കുപ്പത്താണ് വ്യാപക മണ്ണിടിച്ചിലുണ്ടായത്. കാസർകോട് ദേശീയപാത നിർമാണം നടക്കുന്ന മാവുങ്കാൽ കല്യാൺ റോഡിന് സമീപമാണ് വിള്ളൽ കണ്ടെത്തിയത്.








