ന്യൂഡൽഹി: കോൺഗ്രസ് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ദില്ലിയിലെത്തിയ കെ. സുധാകരൻ കടുത്ത അസന്തോഷത്തോടെ നാട്ടിലേക്ക് മടങ്ങിയതായി റിപ്പോർട്ട്. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാതെയാണ് അദ്ദേഹം മടങ്ങിയത്. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നതിനിടെയാണ് സുധാകരന്റെ നീക്കം. എംപിമാർ തിരഞ്ഞെടുപ്പിൽ മത്സരിക്കണമോയെന്നത് ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ കോൺഗ്രസിനുള്ളിൽ അഭിപ്രായ ഭിന്നത തുടരുകയാണ്.
അതേസമയം, കെ. സുധാകരന് പ്രതിഷേധമൊന്നുമില്ലെന്നും നാട്ടിൽ പരിപാടി ഉണ്ടായതിനാലാണ് അദ്ദേഹം മടങ്ങിയതെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വ്യക്തമാക്കി. സുധാകരനുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയതായും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് വിഡി സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള നേതാക്കൾ ദില്ലിയിൽ നടക്കുന്ന ചർച്ചകളിൽ പങ്കെടുക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലയിൽ പല മണ്ഡലങ്ങളിലും ഒന്നിലധികം പേരുടെ പേരുകൾ പരിഗണനയിലാണെന്നാണ് വിവരം. പത്തനംതിട്ട ജില്ലയിലെ ആറന്മുള, കോന്നി, അടൂർ മണ്ഡലങ്ങളിലെയും സ്ഥാനാർഥി നിർണയ ചർച്ചകൾ തുടരുകയാണ്.
തൃശൂർ ജില്ലയിൽ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് വലിയ തർക്കമുണ്ടെന്നാണ് സൂചന. എറണാകുളം ജില്ലയിലെയും മലബാറിലെ ചില മണ്ഡലങ്ങളിലെയും കാര്യങ്ങളിലും അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നു. തിങ്കളാഴ്ച കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ചേരും. ഏകദേശം 70 ശതമാനം മണ്ഡലങ്ങളിലെയും സ്ഥാനാർഥി നിർണയം അന്നേ പൂർത്തിയാക്കാനാണ് നീക്കം.
ഇതിനിടെ സിപിഐ വിട്ട് സ്വതന്ത്രമായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ദില്ലിയിൽ എത്തിയിട്ടുണ്ട്. അദ്ദേഹം കെ.സി. വേണുഗോപാലുമായി കൂടിക്കാഴ്ച നടത്താനിടയുണ്ടെന്നാണ് സൂചന. രണ്ടാംഘട്ട സ്ഥാനാർഥി നിർണയത്തിൽ സ്ഥിരമായി തോൽക്കുന്ന നേതാക്കളെ ഒഴിവാക്കാനാണ് കോൺഗ്രസ് തീരുമാനം. സ്ക്രീനിംഗ് കമ്മിറ്റി ഈ ഘട്ടത്തിൽ മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കും.
തിരുവനന്തപുരം ഉൾപ്പെടെയുള്ള ചില മണ്ഡലങ്ങളിലെ നിലവിലെ നേതാക്കൾക്ക് ടിക്കറ്റ് ലഭിക്കാതിരിക്കാൻ സാധ്യതയുണ്ടെന്നുമാണ് വിവരം. അതേസമയം സി.സി. മുകുന്ദനുമായി സഹകരിക്കുന്നതിനെതിരെ പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിൽ ശക്തമായ എതിർപ്പ് നിലനിൽക്കുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ മുകുന്ദന് കോൺഗ്രസ് പിന്തുണ ലഭിക്കുമോ എന്നത് അനിശ്ചിതത്വത്തിലാണ്. എന്നിരുന്നാലും കോൺഗ്രസുമായി സഹകരിക്കാൻ താൽപര്യമുണ്ടെന്ന് മുകുന്ദൻ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.






