ന്യൂഡൽഹി: മഴക്കാല സമ്മേളനത്തിന്റെ അവസാന ദിവസം ലോക്സഭാ സ്പീക്കർ സംഘടിപ്പിച്ച ചായസൽക്കാരത്തിൽ ഡിഎംകെ എംപി കനിമൊഴി പങ്കെടുത്തു. ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി കോൺഗ്രസ് ചായസൽക്കാരം ബഹിഷ്‌കരിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോടൊപ്പം ഇരിക്കാൻ തയ്യാറല്ലാത്തതിനാലാണ് പരിപാടിയിൽ നിന്ന് വിട്ടുനിന്നതെന്ന് കോൺഗ്രസ് എംപി കെ.സി. വേണുഗോപാൽ പറഞ്ഞു. കനിമൊഴി ചായസൽക്കാരത്തിൽ പങ്കെടുത്ത കാര്യം അറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
സ്പീക്കറുടെ ചായസൽക്കാരം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ബഹിഷ്‌കരിച്ചു. കേന്ദ്രമന്ത്രി കിരൺ റിജിജു ക്ഷണിച്ചെങ്കിലും പങ്കെടുക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി അറിയിച്ചിരുന്നു.
മഴക്കാല സമ്മേളനത്തിന്റെ അവസാന ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ലോക്സഭയിലെത്തി. സഭയിൽ വന്ദേമാതരം പൂർണമായി ആലപിച്ചു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ലോക്സഭയിലെത്തിയിരുന്നു.
പാർലമെന്റിലെത്തിയ അമിത് ഷാ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകണമെന്ന ആവശ്യം പ്രതിപക്ഷം നേരത്തെ ഉന്നയിച്ചിരുന്നു. എന്നാൽ സമ്മേളനത്തിന്റെ അവസാന ദിവസമാണ് അദ്ദേഹം ലോക്സഭയിലെത്തിയത്. അതേസമയം, രാജ്യസഭയിൽ അവസാന ദിവസവും പ്രതിപക്ഷ പ്രതിഷേധം തുടർന്നു. തങ്ങളെ അപമാനിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. ലോക്സഭയിലെത്തിയ അമിത് ഷാ രാജ്യസഭയിൽ എത്തിയില്ല.













