കണ്ണൂർ: എടക്കാട് സോണൽ 36-ാം ഡിവിഷനിലെ സമാജ്‌വാദി ഉന്നതിയിൽ നിർമിച്ച ‘ആശ്വാസ്’ ശുചിമുറി സമുച്ചയം മാസങ്ങൾ കഴിഞ്ഞിട്ടും പൊതുജനങ്ങൾക്ക് തുറക്കാത്തതിൽ ആരോപണം.
2024-25 സാമ്പത്തിക വർഷത്തിലെ ‘അമൃത് 1.0’ പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ ചെലവിൽ പണിത ശുചിമുറി സമുച്ചയത്തിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും 14 ശുചിമുറികളാണ് ഒരുക്കിയിട്ടുള്ളത്. നിലവിലെ പഴയ ശുചിമുറിയുടെ നവീകരണവും അറ്റകുറ്റപ്പണിയും ഉൾപ്പെടുത്തി നിർമിച്ച ഈ സമുച്ചയം പണിതിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പൈപ്പ്‌ലൈൻ കണക്ഷൻ നൽകിയിട്ടില്ല.
സമീപത്ത് മറ്റ് ശുചിമുറി സൗകര്യങ്ങളില്ലാത്തതിനാൽ തൊണ്ണൂറോളം കുടുംബങ്ങൾ വെളിമ്പറമ്പിലേയ്ക്ക് പോകേണ്ടി വരുന്നു. ഉപയോഗത്തിലില്ലാത്ത കെട്ടിടം ഇപ്പോൾ തെരുവുപട്ടികളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്.
ലക്ഷങ്ങൾ ചെലവാക്കി നിർമിച്ച പൊതുസൗകര്യം കോർപറേഷന്റെ അനാസ്ഥയും അവഗണനയും മൂലം നശിക്കുന്നു. കോർപറേഷന്റെ നിലപാടാണ് പദ്ധതിയെ തടസ്സപ്പെടുത്തുന്നത്” എന്ന് നാട്ടുകാർ ആരോപിച്ചു.






