കണ്ണൂർ: കണ്ണൂർ സർവകലാശാല ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ ആരോപണം നിഷേധിച്ച് കാസർകോട് പാലക്കുന്ന് ഗ്രീൻവുഡ്സ് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് അജീഷ്. കോപ്പിയടിച്ച് പിടിച്ച വിദ്യാർത്ഥിയുടെ മൊഴി തെറ്റിദ്ധാരണ പരത്തിയതാകാമെന്നും പ്രിൻസിപ്പൽ പറഞ്ഞു.
മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകളും വരാൻ സാധ്യതയുള്ള ചോദ്യങ്ങളും അധ്യാപകർ വിദ്യാർത്ഥികൾക്ക് നൽകാറുണ്ട്. അക്കൂട്ടത്തിൽ ദൗർഭാഗ്യകരമായി ചിലപ്പോൾ ഇത്തവണത്തെ ചോദ്യപേപ്പറുകളും ഉൾപ്പെട്ടതാവാം. ഒരു കുട്ടി കോപ്പിയടിച്ചിരുന്നു. കുട്ടിയുടെ കൈയ്യിൽ നിന്ന് പിടിച്ച കുറിപ്പുമായി ബന്ധപ്പെട്ട ചോദ്യം ചോദ്യപേപ്പറിലും ഉണ്ടായിരുന്നു. സർവകലാശാലയിൽ നിന്നുള്ള സ്ക്വോഡ് അംഗങ്ങളോട് കുട്ടി പറഞ്ഞ മൊഴി തെറ്റിദ്ധരിക്കപ്പെട്ടതാവാമെന്നും പ്രിൻസിപ്പൽ പറയുന്നു.
പരീക്ഷയ്ക്ക് രണ്ടര മണിക്കൂർ മുൻപ് കോളേജുകളിലേക്ക് ചോദ്യപേപ്പർ ഇ-മെയിൽ വഴി അയക്കുന്നതാണ് രീതി. ശേഷം കൊളേജിൽ നിന്ന് ചോദ്യപേപ്പർ പ്രിന്റ് എടുത്താണ് പരീക്ഷ നടത്തുന്നത്. ഇത്തരത്തിൽ ചോദ്യപേപ്പർ പ്രിന്റ് എടുത്ത് നൽകിയപ്പോഴായിരിക്കാം ചോർന്നതെന്നാണ് കണ്ടെത്തൽ.
അതേസമയം കണ്ണൂർ സർവകലാശാല ബിസിഎ ആറാം സെമസ്റ്റർ പരീക്ഷ പൂർണമായി റദ്ദാക്കില്ല. പകരം ക്രമക്കേട് കണ്ടെത്തിയ കാസർകോട് പാലക്കുന്ന് ഗ്രീൻവുഡ് കോളേജിലെ പരീക്ഷ മാത്രം റദാക്കാനാണ് തീരുമാനം.



