തിരുവനന്തപുരം: സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ വലിയ വർധനവ് തുടരുന്നു. അരിയുടെയും പലവ്യഞ്ജനങ്ങളുടെയും വില കഴിഞ്ഞ ദിവസങ്ങളിൽ കുത്തനെ ഉയർന്നതോടെ വരാനിരിക്കുന്ന ഓണക്കാലത്തെ വിലക്കയറ്റത്തെ കുറിച്ച് ഉപഭോക്താക്കൾ ആശങ്കയിലാണ്.
മറ്റ് സംസ്ഥാനങ്ങളിലെ അരി ഉൽപ്പാദനം കുറഞ്ഞതും ഇന്ധന വില വർധനവും പാചകവാതക ലഭ്യതയിലെ കുറവും വിപണിയെ ബാധിച്ചതായി വ്യാപാരികൾ പറയുന്നു. ഏറ്റവും കൂടുതൽ വിൽപ്പനയുള്ള മട്ട വടി അരിയുടെ വില കിലോയ്ക്ക് 50 രൂപയിൽ നിന്ന് 65 രൂപയായി ഉയർന്നു. സുലേഖ അരിയുടെ വില 45 രൂപയിൽ നിന്ന് 55 രൂപയായും ജയ അരിയുടെ വില 45 രൂപയിൽ നിന്ന് 54 രൂപയായും വർധിച്ചു. അരിവില ഉയർന്നതോടെ ഹോട്ടലുകളിലെ ഭക്ഷണവിലയും കൂടാൻ സാധ്യതയുണ്ട്.
പലവ്യഞ്ജനങ്ങളുടെ വിലയിലും വർധനവുണ്ടായി. പഞ്ചസാരയുടെ വില കിലോയ്ക്ക് 45 രൂപയിൽ നിന്ന് 55 രൂപയായി ഉയർന്നു. ഉഴുന്നിന്റെ വില 130 രൂപയിൽ നിന്ന് 150 രൂപയായി. മുളകിന്റെ വിലയിലും വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. സാധാരണ മുളകിനും കാശ്മീരി മുളകിനും കിലോയ്ക്ക് 100 രൂപയും 150 രൂപയും വീതം വില കൂടി. പയറിന്റെ വിലയിലും കിലോയ്ക്ക് 20 രൂപയുടെ വർധനവുണ്ടായി.
കർണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ മഴക്കുറവ് വിളവെടുപ്പിനെ ബാധിച്ചതാണ് വില വർധനവിന് കാരണമെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. വരും മാസങ്ങളിൽ സാധനങ്ങളുടെ ലഭ്യത കുറയാൻ സാധ്യതയുണ്ടെന്നും അവർ പറയുന്നു. വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് വ്യാപാരികളുടെയും ഉപഭോക്താക്കളുടെയും ആവശ്യം.




