തൃശ്ശൂർ: ദേശീയപാത വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയെന്ന വിവാദത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പരിപാടി എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് സംഘടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് സുരേഷ് ഗോപി ഇക്കാര്യം വ്യക്തമാക്കിയത്. ചടങ്ങിന്റെ വിവരങ്ങൾ മുൻകൂട്ടി കേരള സർക്കാരിനെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബ്ലൂ ബുക്ക് പ്രകാരമുള്ള എല്ലാ ക്രമീകരണങ്ങളും വേദിയിൽ ഉണ്ടായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള സർക്കാർ ആവശ്യപ്പെട്ടിരുന്നെങ്കിൽ കൂടുതൽ ആളുകളെ വേദിയിൽ ഉൾപ്പെടുത്താമായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. എന്നാൽ സർക്കാർ അത്തരമൊരു ആവശ്യം അറിയിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയായതിനാൽ അതിന് പ്രത്യേക പ്രോട്ടോക്കോൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്നെ പോലും വേദിയിലേക്ക് കടത്തിവിടുന്നതിന് മുമ്പ് ആധാർ കാർഡ് പരിശോധിച്ചതായും സുരേഷ് ഗോപി വ്യക്തമാക്കി.
ഇന്നലെ കലൂർ ജെഎൻഎൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ 10,800 കോടിയുടെ വിവിധ ദേശീയപാത പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, എം.പി ഹൈബി ഈഡൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അതേസമയം, സംസ്ഥാന സർക്കാർ ചില റോഡ് പദ്ധതികളിൽ വലിയ തുക ചെലവഴിച്ചിട്ടും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതിനെതിരെ സംസ്ഥാന സർക്കാർ പ്രതിഷേധിച്ചു. കൂടാതെ ഔദ്യോഗിക ചടങ്ങിനെ ബിജെപി പ്രചാരണവേദിയാക്കിയെന്നും ആരോപിച്ച് സർക്കാർ ചടങ്ങ് ബഹിഷ്‌കരിക്കുകയും ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടി, എം.ബി. രാജേഷ് എന്നിവരെയും പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും ആരും പങ്കെടുത്തില്ല. ഉമ തോമസ് എം.എൽ.എയെയും ക്ഷണിച്ചിരുന്നെങ്കിലും അവർ എത്തിയില്ല. റിയാസിനെ ഒഴിവാക്കി ബിജെപി സംസ്ഥാന പ്രസിഡന്റിനെ വേദിയിൽ ഉൾപ്പെടുത്തിയതും പ്രസംഗം പരിഭാഷപ്പെടുത്താൻ ബിജെപി നേതാവിനെ നിയോഗിച്ചതും വിവാദത്തിന് കാരണമായി.






