തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളിൽ നിലവിൽ മഴ മുന്നറിയിപ്പില്ല.
കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാൽ അറബിക്കടലിന്റെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ചില മേഖലകളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
സെപ്റ്റംബർ 5ന് സോമാലിയ തീരത്തും അതിനോട് ചേർന്ന മധ്യ-പടിഞ്ഞാറൻ, തെക്ക്-പടിഞ്ഞാറൻ അറബിക്കടൽ മേഖലകളിലും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെ വേഗതയിലും കാറ്റിന് സാധ്യതയുണ്ട്.
സെപ്റ്റംബർ 6, 7 തീയതികളിൽ ഒമാൻ തീരം, മധ്യ-പടിഞ്ഞാറൻ അറബിക്കടൽ, വടക്ക്-പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിലും സമാന രീതിയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. സെപ്റ്റംബർ 8ന് സോമാലിയ തീരം, തെക്ക്-പടിഞ്ഞാറൻ അറബിക്കടൽ, മധ്യ-പടിഞ്ഞാറൻ അറബിക്കടൽ, ഒമാൻ തീരം, വടക്ക്-പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ മുന്നറിയിപ്പ് നൽകിയ മേഖലകളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിർദേശം.
മഴ കുറഞ്ഞു; സംസ്ഥാനത്ത് ചൂട് കൂടുന്നു
മഴ കുറഞ്ഞതോടെ സംസ്ഥാനത്ത് ചൂടും വർധിച്ചിട്ടുണ്ട്. പല ജില്ലകളിലും താപനില 35 മുതൽ 36 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു. സാധാരണയേക്കാൾ 4.5 ഡിഗ്രി സെൽഷ്യസ് വരെ അധിക ചൂടാണ് അനുഭവപ്പെടുന്നത്.
സംസ്ഥാനത്ത് അൾട്രാവയലറ്റ് (UV) ഇൻഡക്സും ഉയരുകയാണ്. ഇടുക്കിയിൽ UV ഇൻഡക്സ് 11 രേഖപ്പെടുത്തി. ഇവിടെ റെഡ് അലേർട്ടിന് സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കൊല്ലം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ടിന് സമാനമായ സാഹചര്യവും തുടരുകയാണ്. നേരിട്ട് വെയിലേൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.




