കൊല്ലം: കുണ്ടറ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിൽ നിന്ന് രക്ഷപ്പെട്ട മോഷണക്കേസ് പ്രതിയെ പൊലീസ് പിടികൂടി. സാരഥി ജംഗ്ഷന് സമീപത്ത് നിന്നാണ് എഴുകോൺ പുത്തൻനട സ്വദേശി വൈജേഷ് (23) പിടിയിലായത്.
ഇന്ന് പുലർച്ചെ 1.30ഓടെയാണ് വൈജേഷ് ലോക്കപ്പിൽ നിന്ന് രക്ഷപ്പെട്ടത്. ലോക്കപ്പ് പൂട്ടാൻ പൊലീസ് ഉദ്യോഗസ്ഥർ മറന്നതിനെ തുടർന്ന് വാതിൽ തുറന്ന് പുറത്തിറങ്ങിയ പ്രതി പാറാവുകാരന്റെ ശ്രദ്ധയിൽപ്പെടാതെ ഓടിപ്പോകുകയായിരുന്നു.
കുറച്ചുസമയത്തിന് ശേഷം ലോക്കപ്പ് പരിശോധിച്ചപ്പോഴാണ് പ്രതി രക്ഷപ്പെട്ടതായി പൊലീസിന് മനസ്സിലായത്. തുടർന്ന് പൊലീസ് സംഘം നടത്തിയ തെരച്ചിലിലാണ് വൈജേഷിനെ സാരഥി ജംഗ്ഷന് സമീപത്തുനിന്ന് കണ്ടെത്തിയത്.
രണ്ട് ദിവസം മുമ്പ് നാന്തിരിക്കലിലെ ഒരു വീട്ടിൽ നിന്ന് വയറിങ് സാമഗ്രികൾ മോഷ്ടിച്ച കേസിലാണ് വൈജേഷിനെ കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്തത്. വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ഇയാളെക്കുറിച്ച് സംശയം ഉയർന്നത്.
നാന്തിരിക്കലിലെ പവർ ടൂൾസ് കടയിൽ നിന്ന് വയറിങ്, പ്ലംബിങ് സാമഗ്രികൾ മുറിക്കുന്ന ഉപകരണങ്ങൾ വൈജേഷ് വാടകയ്ക്ക് എടുത്തിരുന്നതായും പൊലീസ് കണ്ടെത്തി. ചൊവ്വാഴ്ച രാത്രി ഉപകരണങ്ങൾ തിരികെ നൽകാൻ എത്തിയപ്പോഴാണ് വീട്ടുകാർ ഇയാളെ തടഞ്ഞുവച്ച് പൊലീസിനെ വിവരമറിയിച്ചത്.
പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്ത വൈജേഷിനെ വൈദ്യപരിശോധനയ്ക്ക് ശേഷം കുണ്ടറ സ്റ്റേഷനിലെത്തിച്ച് ലോക്കപ്പിൽ അടച്ചിരുന്നു. സ്റ്റേഷനിൽ ഡ്യൂട്ടിക്ക് ആവശ്യത്തിന് ജീവനക്കാരില്ലാതിരുന്നതും പ്രതിക്ക് രക്ഷപ്പെടാൻ സാഹചര്യമൊരുക്കിയതായി പറയുന്നു. രക്ഷപ്പെട്ട ഉടൻ പൊലീസ് നടത്തിയ തെരച്ചിലിലാണ് വൈജേഷ് പിടിയിലായത്. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.




