കൊച്ചി: മുസ്ലിം ലീഗിന്റെ എണ്ണപ്പെട്ട നേതാക്കളിൽ ഒരാളാണ് കെ എം ഷാജി. മുൻ എംഎൽഎ കൂടിയായ ഷാജി ലീഗിന്റെ ഉറച്ച ശബ്ദമായിരുന്നു. എംഎൽഎ ആയിരിക്കെ നിയമസഭയ്ക്കുള്ളിൽ ഒന്നാം പിണറായി സർക്കാരിനെതിരായ പോരാട്ടങ്ങളിൽ പ്രതിപക്ഷത്തിന്റെ മുന്നണി പോരാളിയായിരുന്നു ഷാജി. സംസ്ഥാനത്താകെ കൃത്യമായ സ്വീകാര്യതയും അത്രത്തോളം വേദികളും ഷാജിക്ക് ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ തകർപ്പൻ പ്രസംഗം കേൾക്കാൻ എല്ലായിടത്തും പാർട്ടി പ്രവർത്തകരും ജനങ്ങളും സംഘടിക്കുമായിരുന്നു. എന്നാൽ ഇടയ്ക്ക് എപ്പോഴേ ലീഗ് നേതൃത്വവുമായി ഷാജി അകലുന്ന കാഴ്ചയാണ് എല്ലാവരും കണ്ടത്. പ്ലസ് ടു കോഴയുമായി ബന്ധപ്പെട്ട നിയമനടപടികളിൽ അടക്കം അദ്ദേഹത്തിന് അത്രമേൽ പിന്തുണയൊന്നും പാർട്ടിയിൽ നിന്നും ലഭിച്ചിരുന്നില്ല. അതിനുശേഷം പല പാർട്ടി അഭിപ്രായങ്ങൾക്കും വിരുദ്ധമായ അഭിപ്രായങ്ങൾ ഷാജിയിൽ നിന്നും ഉണ്ടായിട്ടുണ്ട്. ചില ഘട്ടങ്ങളിൽ പാർട്ടി തന്നെ അദ്ദേഹത്തെ തിരുത്തുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിത മുനമ്പവുമായി ബന്ധപ്പെട്ട അഭിപ്രായപ്രകടനത്തിലും പാർട്ടി അദ്ദേഹത്തെ തിരുത്തി രംഗത്ത് വന്നിരിക്കുന്നു. ഇത്തവണ കെ എം ഷാജിയെ തള്ളി ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കൂടിയായ മുതിർന്ന നേതാവ് പി കെ കുഞ്ഞാലിക്കുട്ടി തന്നെയാണ് മുന്നോട്ടുവന്നത്.
സിപിഎമ്മും ബിജെപിയും സാമുദായിക സ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ അതില്‍ ആരും പോയി പാര്‍ട്ടിയാകേണ്ടെന്നും വെറുതെ വിവാദമുണ്ടാക്കേണ്ടെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പരോക്ഷ വിമർശനം. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറയാൻ കഴിയില്ലെന്നായിരുന്നു ഷാജി പറഞ്ഞത്. പ്രതിപക്ഷ നേതാവ് പറഞ്ഞത് അദ്ദേഹത്തിന്‍റെ അഭിപ്രായമാണെന്നും മുസ്ലിം ലീഗിന് അങ്ങനെയൊരു അഭിപ്രായമില്ലെന്നും ഷാജി തുറന്നടിച്ചിരുന്നു. മുനമ്പം വിഷയത്തിലെ പ്രതികരണം കൊണ്ടും മാത്രമല്ല. സാമൂഹ്യ മാധ്യമങ്ങളിലെ ലീഗ് സൈബർ പോരാളികളുടെ പിന്തുണ മാറ്റിവെച്ചു കഴിഞ്ഞാൽ ഷാജിയെ നേതൃത്വവും നേതാക്കളും വലുതായി മൈൻഡ് ചെയ്യുന്നില്ല. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ നേതൃത്വവുമായി ഉടക്കി നിൽക്കുന്ന ഷാജിയെ എങ്ങനെ പരിഗണിക്കുമെന്നത് കാത്തിരുന്ന് കാണേണ്ടതാണ്.




