തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിൽ റെയ്ഡ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം നേതാവ് ഐ.പി. ബിനു ഉൾപ്പെടെ ഏഴ് പ്രതികളെ ശനിയാഴ്ച വൈകിട്ട് അഞ്ച് മണിവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്.
ഐ.പി. ബിനുവിന് പുറമെ രേവന്ത്, ലെനിൻ രാജ്, നന്ദു, രാഹുൽ രാജൻ, രാഹുൽ, വൈശാഖ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കേസിൽ പരിക്കേറ്റ ഇഡി ഉദ്യോഗസ്ഥർ, കാർ ഡ്രൈവർ, ഇഡി സംഘത്തോടൊപ്പമുണ്ടായിരുന്ന ബാങ്ക് ജീവനക്കാർ, സിആർപിഎഫ്, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെ പ്രതികളെ കാണിച്ച് തിരിച്ചറിയൽ പരേഡ് നടത്തുന്നതിനും ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിനുമായി കസ്റ്റഡി ആവശ്യമാണെന്ന് സീനിയർ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ മനു കല്ലമ്പള്ളി കോടതിയെ അറിയിച്ചു.






