കോഴിക്കോട്: കൊടുവള്ളി മുനിസിപ്പാലിറ്റി സൂപ്രണ്ട് ടി.പി. സിന്ധുവിനെ ഫോൺ ചോർത്തൽ വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗം അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
കഴിഞ്ഞ ഭരണസമിതിയുടെ അവസാനത്തിൽ നഗരസഭയിലെ മുൻ ചെയർപേഴ്സനുമായും ജില്ല ജോയന്റ് ഡയറക്ടറുമായും നഗരസഭ സൂപ്രണ്ട് ടി.പി. സിന്ധു 2025 സെപ്റ്റംബറിൽ നടത്തിയ ഔദ്യോഗിക ഫോൺ സംഭാഷണങ്ങൾ റെക്കോഡ് ചെയ്തുവെന്നും തുടർന്ന് അത് സമൂഹമാധ്യമങ്ങൽ വഴി പ്രചരിപ്പിച്ചുവെന്നും അതുവഴി കൊടുവള്ളി നഗരസഭയുടെ മുൻ കൗൺസിലിന് ജനങ്ങൾക്കിടയിൽ അവമദിപ്പ് ഉണ്ടാക്കി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഔദ്യോഗിക ഫയലുകളുടെ അരക്ഷിതാവസ്ഥയെ സംബന്ധിച്ചും ജീവനക്കാർ തന്നെ നഗരസഭ ചെയർപേഴ്സനും സെക്രട്ടറിക്കും പരാതി നൽകിയിരുന്നു. പരാതിക്ക് വിശദീകരണം തേടി സിന്ധുവിന് കത്ത് നൽകിയെങ്കിലും വിശദീകരണം തൃപ്തികരമല്ലെന്നും പരാതികളിൽ സ്വതന്ത്രവും നീതി പൂർവവുമായ അന്വേഷണത്തിന് സിന്ധു നഗരസഭ സൂപ്രണ്ട് എന്ന നിലയിൽ സേവനത്തിൽ തുടരുന്നത് അന്വേഷണത്തിന് തടസ്സമാകും എന്നത് ചൂണ്ടിക്കാണിച്ചാണ് സസ്പെൻഷൻ. ഇക്കാലയളവിൽ ഉപജീവന ബത്തക്ക് അർഹത ഉണ്ടായിരിക്കുന്നതാണെന്നും ഉത്തരവിൽ പറയുന്നു.






