കൊല്ലം: സായ് ഹോസ്റ്റലിൽ രണ്ട് വിദ്യാർഥിനികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസ് വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ രംഗത്ത്. കോഴിക്കോട് കടലുണ്ടി സ്വദേശിനിയും പ്ലസ് ടു വിദ്യാർഥിനിയുമായ സാന്ദ്രയുടെ മാതാപിതാക്കളാണ് അന്വേഷണം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടത്. സംഭവത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും സായ് സെന്ററിലെ അധ്യാപകന്റെ പങ്ക് അന്വേഷിക്കണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടു.
കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് ഇരുവരുടെയും മരണവിവരം പുറത്തറിയുന്നത്. പതിവ് പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ ഇരുവരും എത്താത്തതിനെ തുടർന്ന് സഹ വിദ്യാർഥികൾ ഹോസ്റ്റൽ മുറിയിലെത്തി. കതക് അടഞ്ഞ നിലയിൽ കണ്ടതോടെ ജനലിലൂടെ അകത്ത് നോക്കിയപ്പോഴാണ് ഇരുവരെയും മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവത്തിൽ മരിച്ച മറ്റൊരു വിദ്യാർഥിനിയായ വൈഷ്ണവി കബഡി താരമാണ്. പ്ലസ് ടു വിദ്യാർഥിനിയായ സാന്ദ്ര അത്‌ലറ്റിക് താരവുമാണ്. ഇരുവരുടെയും മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.






