കൊച്ചി: കോതമംഗലത്തെ 23കാരിയായ യുവതിയുടെ ആത്മഹത്യ ‘ലവ് ജിഹാദ്’ അല്ലെന്ന് പൊലീസ് കേസില്‍ പ്രതിയായ റമീസ് യുവതിയെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയിട്ടില്ലെന്നാണ് പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്.
പ്രണയം തുടരാനാകില്ലെന്ന മനോവിഷമത്തിലാണ് യുവതി ആത്മഹത്യ ചെയ്യതെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് ഈയാഴ്ചയാണ്. കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുക.
ആണ്‍സുഹൃത്തായ റമീസ് പ്രണയ ബന്ധത്തില്‍ നിന്ന് പിന്മാറിയതിന്റെ നിരാശയിലാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് കുറ്റപത്രത്തിലുള്ളത്. കേസില്‍ റമീസിന് പുറമെ റമീസിന്റെ മാതാവും പിതാവും പ്രതികളാണ്.
കേസില്‍ നേരത്തെ റമീസും മാതാപിതാക്കളും റമീസിന്റെ സുഹൃത്തായ സഹദും അറസ്റ്റിലായിരുന്നു. കുറ്റകൃത്യത്തിന് കൂട്ടുനിന്നതിനാണ് റമീസിന്റെ സുഹൃത്ത് സഹദിനെ അറസ്റ്റ് ചെയ്തത്.
ആത്മഹത്യാ പ്രേരണ കുറ്റമാണ് റമീസിന്റെ മാതാപിതാക്കള്‍ക്കെതിരെ പൊലീസ് ചുമത്തിയിരുന്നത്.
റമീസ് തന്റെ ഫോണ്‍ പോലുമെടുക്കാത്തത്, പെണ്‍കുട്ടിയെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.
ഇതോടെയാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍. കേസില്‍ റമീസിന്റെ രക്ഷിതാക്കള്‍ക്കും പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് മാതാപിതാക്കളെയും കേസില്‍ പ്രതി ചേര്‍ത്തത്.
കോതമംഗലം കറുകടത്ത് സ്വദേശിയായ ടിടിസി വിദ്യാര്‍ത്ഥിനിയും പാനായിക്കുളത്തെ റമീസും പ്രണയത്തിലായിരുന്നു. വിവാഹം ചെയ്ത് റമീസിനൊപ്പം ഒരുമിച്ച് ജീവിക്കാനായിരുന്നു പെണ്‍കുട്ടിയുടെ തീരുമാനം.
എന്നാല്‍, ഇതിനിടെ ഇരുവര്‍ക്കുമിടയില്‍ ചില തര്‍ക്കങ്ങളുണ്ടായെന്നാണ് പൊലീസ് കണ്ടെത്തല്‍.
ഇരുവരുടെയും ഗൂഗിള്‍ അക്കൗണ്ടുകള്‍ പരസ്പരം ബന്ധിപ്പിച്ചിരുന്നു. റമീസ് ‘ഇടപ്പള്ളി സെക്‌സ് വര്‍ക്കേഴ്‌സ്’ എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തതും, വിവരങ്ങള്‍ അന്വേഷിച്ചതും ഇടപ്പള്ളിയില്‍ പോയതിന്റെ ഗൂഗിള്‍ റൂട്ട് മാപ്പും പെണ്‍കുട്ടിക്ക് കണ്ടെത്താന്‍ സാധിച്ചു. ഇതോടെയാണ് തര്‍ക്കമായതെന്ന് പൊലീസ് പറയുന്നു.
റമീസ് അനാശാസ്യത്തിന് പോയെന്ന് റമീസിന്റെ വീട്ടിലെത്തി പെണ്‍കുട്ടി ഉപ്പയോട് പറഞ്ഞു. ഉപ്പ റമീസിനെ തല്ലി. ദേഷ്യത്തോടെ വീട് വിട്ട് ഇറങ്ങിപ്പോയ റമീസ് പിന്നീട് പെണ്‍കുട്ടിയുമായി സംസാരിച്ചില്ല. മതം മാറിയാല്‍ മാത്രമേ വിവാഹം കഴിക്കുവെന്ന് ഫോണിലൂടെ പറഞ്ഞു. പിന്നീട് റമീസിനെ ഫോണിലും കിട്ടാതായി.
എല്ലാ ദിവസവും മണിക്കൂറുകളോളം ഫോണ്‍ വിളിക്കുകയും മെസ്സേജ് അയക്കുകയും ചെയ്തിരുന്ന റമീസ് തന്നെ അവഗണിക്കുകയാണെന്ന് മനസ്സിലായ പെണ്‍കുട്ടി കൂട്ടുകാരി വഴി ബന്ധപ്പെട്ടിട്ടും പ്രയോജനം ഉണ്ടായില്ല. അങ്ങനെയാണ് ആത്മഹത്യാക്കുറിപ്പ് എഴുതി ജീവനൊടുക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയതെന്നാണ് പൊലീസ് പറയുന്നത്്. അതേസമയം, മരണത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമടക്കമുള്ള ആരോപണങ്ങളാണ് യുവതിയുടെ കുടുംബം ആരോപിച്ചിരുന്നത്.










