കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോട്ടയം ജില്ലയിൽ എൽ.ഡി.എഫ്. സീറ്റ് വിഭജനം പൂർത്തിയാക്കി. എന്നാൽ, ഘടകകക്ഷി സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമാകാത്തതിനാൽ ഔദ്യോഗിക പ്രഖ്യാപനം വൈകും.
അതേസമയം, യു.ഡി.എഫിൽ പല തദ്ദേശ സ്ഥാപനങ്ങളിലും സീറ്റ് വിഭജനം തർക്കങ്ങളെ തുടർന്ന് എങ്ങുമെത്താതെ നീളുകയാണ്. കഴിഞ്ഞ തവണ ഘടകകക്ഷികൾക്ക് നൽകിയ സീറ്റുകൾ കോൺഗ്രസ് ഏറ്റെടുക്കുന്നുവെന്ന പരാതിയും വ്യാപകമാണ്.
ജില്ലാ പഞ്ചായത്ത് എൽ.ഡി.എഫ്. സീറ്റ് വിഭജനത്തിൽ കേരളാ കോൺഗ്രസ് (മാണി) ഗ്രൂപ്പിന് നൽകിയ പത്തു സീറ്റിൽ ഒന്ന് സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കണമെന്ന ധാരണയനുസരിച്ച് അയർക്കുന്നം ഡിവിഷനിൽ മാണി ഗ്രൂപ്പ് സ്വതന്ത്രയായി ജിലു ജോൺ മത്സരിക്കും.
നഗരസഭകളിലെ സീറ്റ് ധാരണ പ്രകാരം, പാലായിൽ കേരളാ കോൺഗ്രസ് (എം) 18 സീറ്റിലും ഏറ്റുമാനൂർ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ ഒമ്പത് സീറ്റുകൾ വീതവും, കോട്ടയത്ത് 5 സീറ്റിലും ഈരാറ്റുപേട്ടയിൽ നാലു സീറ്റിലും വൈക്കത്ത് രണ്ടു സീറ്റിലും മത്സരിക്കും. കോട്ടയം നഗരസഭയിൽ ആകെ 53 സീറ്റിൽ സി.പി.എം. 37 ഇടത്തും സി.പി.ഐ. എട്ട്, കേരളാ കോൺഗ്രസ് (എം) അഞ്ച്, എൻ.സി.പി., ജനതാദൾ, കേരളാ കോൺഗ്രസ് (സ്കറിയ) എന്നിവർ ഓരോ സീറ്റിലും മത്സരിക്കും.
മറുഭാഗത്ത്, കോട്ടയം നഗരസഭയിൽ കഴിഞ്ഞ തവണ തങ്ങൾ വിജയിച്ച മൂന്നാം വാർഡ് കോൺഗ്രസ് ഏകപക്ഷീയമായി ഏറ്റെടുത്തതിൽ കേരളാ കോൺഗ്രസ് (ജോസഫ്) വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തി. ഈ വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ സാബു മാത്യു പ്രചാരണം ആരംഭിച്ചിട്ടുണ്ട്. വിജയസാധ്യതയുള്ള സീറ്റ് തങ്ങളെ അറിയിക്കാതെ കോൺഗ്രസ് ഏറ്റെടുത്തെന്നാണ് ജോസഫ് വിഭാഗത്തിന്റെ വിമർശനം. പ്രതിഷേധ സൂചകമായി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്.






