കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ജനവിധി തേടിയ 26 സിറ്റിംഗ് കൗൺസിലർമാരിൽ 17 പേർ മാത്രമാണ് വിജയം കണ്ടത്. ആരോഗ്യസമിതി അധ്യക്ഷ എസ്. ജയശ്രീ ഉൾപ്പെടെയുള്ളവർ വിജയിച്ചപ്പോൾ ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് ഉൾപ്പെടെ ഒമ്പത് പേർ പരാജയപ്പെട്ടു. പരാജയപ്പെട്ട പ്രമുഖരിൽ കെപിസിസി ജനറൽ സെക്രട്ടറി പി.എം. നിയാസ് (പാറോപ്പടി) ഉൾപ്പെടുന്നു. എൽഡിഎഫ് കൗൺസിലർമാരായി ഡോ. എസ്. ജയശ്രീ (കോട്ടുളി), വി.പി. മനോജ് (എരഞ്ഞിക്കൽ), ഒ. സദാശിവൻ (തടമ്പാട്ടുതാഴം), സുരേഷ് കൊല്ലറത്ത് (നടുവട്ടം), കെ. രാജീവ് (ബേപ്പൂർ പോർട്ട്), ഷെഹർബാൻ (ചെറുവണ്ണൂർ ഈസ്റ്റ്), പി. പ്രസീന (പുതിയങ്ങാടി), എസ്.എം. തുഷാര (മൊകവൂർ) എന്നിവരാണ് ജയിച്ചത്.
അതേസമയം, ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് (മീഞ്ചന്ത), വിദ്യാഭ്യാസ സമിതി അധ്യക്ഷ സി. രേഖ (പുതിയറ), എൻ. ജയഷീല (പയ്യാനക്കൽ), എം.എൻ. പ്രവീൺ (എരഞ്ഞിപ്പാലം), എം.സി. അനിൽകുമാർ (കൊമ്മേരി), തോട്ടുമ്മൽ രജനി (ബേപ്പൂർ), കെ. റംലത്ത് (മൂന്നാലിങ്കൽ) എന്നിവർ പരാജയപ്പെട്ടു. യുഡിഎഫ് കൗൺസിൽ പാർട്ടി നേതാവ് കെ.സി. ശോഭിത (മലപ്പറമ്പ്), എസ്.കെ. അബൂബക്കർ (മീഞ്ചന്ത), സൗഫിയ (വെള്ളയിൽ), കവിത അരുൺ (കൊമ്മേരി), ആയിഷാബി പാണ്ടികശാല (തിരുവണ്ണൂർ) എന്നിവർ വിജയിച്ചപ്പോൾ, എൻഡിഎയുടെ ടി. റെനീഷ് (പൊറ്റമ്മൽ), നവ്യഹരിദാസ് (കാരപ്പറമ്പ്), സരിത പറയേരി (ചേവരമ്പലം), ശിവപ്രസാദ് (ചക്കോരത്ത്കുളം) എന്നിവരും വിജയിച്ചു. കോൺഗ്രസിൽനിന്ന് രാജിവച്ച് ആംആദ്‌മി പാർടിയിൽ മത്സരിച്ച കൗൺസിലർ അൽഫോൺസ (പാളയം)യും ഈ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.






